
അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങൾ നടത്തിയ നടൻ വിനായകന്റെ പ്രവൃത്തിയിൽ അമർഷം രേഖപ്പെടുത്തി താരസംഘടനയായ ‘അമ്മ’. ഇന്നലെ ചേർന്ന ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് വിഷയം ചർച്ചയായത്. ചർച്ചയ്ക്ക് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സംഘടന പ്രസ്താവന ഇറക്കുകയും ചെയ്തു.
“മലയാള സിനിമയുടെ യശസ്സ് അന്തർ ദേശീയ തലത്തിൽ ഉയർത്തിയ പത്മ വിഭൂഷൺ ജേതാക്കളായ അടൂർ ഗോപാലകൃഷ്‌ണൻ, യേശുദാസ് എന്നീ മഹനീയ വ്യക്തിത്വങ്ങളെ സമൂഹമധ്യത്തിൽ അപകീർത്തിപരമായ ഭാഷകൊണ്ട് അധിക്ഷേപിച്ച വിനായകന്റെ ചെയ്തികളിൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അമർഷവും, ഖേദവും രേഖപ്പെടുത്തുകയും, പ്രസ്തുത വിഷയത്തിലുള്ള അമ്മയുടെ പ്രധിഷേധം ഇതിനാൽ രേഖപ്പെടുത്തുകയും ചെയുന്നു” – പ്രസ്താവനയില്‍ പറയുന്നു.
സംഘടനയുടെ 32-ാമത് എക്സിക്യൂട്ടിവ് കമ്മിറ്റിയും, കലൂരിലെ അമ്മ ഓഫിസിലെത്തി ശ്വേത ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗവും ആയിരുന്നു ഇന്നലെ നടന്നത്. കമ്മിറ്റി അംഗങ്ങളും അഭിനേതാക്കളും യോഗത്തിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ മെമ്മറി കാർഡ് വിഷയം അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെയും രൂപീകരിച്ചു.നിലവില്‍ ജയന്‍ ചേര്‍ത്തല, മുത്തുമണി, അമ്പിളി എന്നിവരെയാണ് അന്വേഷണ കമ്മീഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.
മെമ്മറി കാർഡ് വിഷയം ചർച്ച ചെയ്തപ്പോഴും വാക്ക് തർക്കങ്ങൾ ഉണ്ടായി. നടി ലക്ഷ്മി പ്രിയ മെമ്മറി കാര്‍ഡ് വിഷയം ഉന്നയിച്ചതോടെയാണ് വാക്ക് തർക്കങ്ങൾ രൂപപ്പെട്ടത്. മെമ്മറി കാർഡ് വിഷയത്തിൽ അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ നറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്റ് ശ്വേത മേനോനും തീരുമാനിച്ചു. അന്വേഷണ കമ്മീഷനിൽ മല്ലിക സുകുമാരന്‍, ദേവന്‍, ജഗദീഷ് എന്നിവരുടെ പേര് ലക്ഷ്മി പ്രിയ ഉന്നയിച്ചതിനു പിന്നാലെ മല്ലിക സുകുമാരന്‍ ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന്‍ പറയുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ലഭ്യതയും സമയവും അനുസരിച്ച് 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മറ്റി മീറ്റിംഗിൽ തീരുമാനമായത്.
ദേവനും മല്ലിക സുകുമാരനും മാധ്യമങ്ങളോട് അനാവശ്യങ്ങള്‍ വിളിച്ചു പറയുമെന്നും കുക്കു പരമേശ്വരൻ കൂട്ടിച്ചേർത്തു. നടന്‍ ജഗദീഷിനെ കമ്മീഷനിലേക്ക് പരിഗണിക്കാൻ പോലും ഇരുവരും തയ്യാറായില്ല.
17 അംഗ കമ്മിറ്റിയിൽ 16 പേരാണ് മീറ്റിങ്ങളില്‍ പങ്കെടുത്തത്. ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ കമ്മിറ്റിക്ക് സാധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ്റെ നേതൃത്വത്തിൽ വിവിധയിനം പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കൈനീട്ടം, സഞ്ജീവനി തുടങ്ങി അമ്മയുടെ നിലവിലുള്ള പദ്ധതികൾ കമ്മിറ്റി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകും. അംഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പദ്ധതി ചർച്ചകളും മീറ്റിങ്ങിൽ നടന്നതായി ‘അമ്മ’യുടെ പ്രസ്താവനയില്‍ പറയുന്നു .