
നടൻ അക്ഷയ്കുമാറുമായുള്ള തർക്കത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വെച്ച് നടൻ പരേഷ് റാവൽ. അക്ഷയ് കുമാറും പരേഷ് റാവലും തമ്മിലുള്ള പ്രശ്നം ഒത്തുതീരുന്നു എന്ന വാർത്തകൾക്കിടെ ഇങ്ങനെയൊരു പോസ്റ്റ് വന്നത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹേരാ ഫേരി 3 യിൽ നിന്ന് പരേഷ് റാവലിന്റെ പിന്മാറ്റമാണ് തർക്കങ്ങൾക്ക് വഴിയൊരുക്കിയത്.
ഹേരാ ഫേരി 3-യുമായി ബന്ധപ്പെട്ട തർക്കത്തിൽ അഭിഭാഷകർ ഇടപെട്ടിട്ടുണ്ടെന്നാണ് പരേഷ് റാവലിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. “എന്റെ അഭിഭാഷകൻ അമിത് നായിക്, എന്റെ നിയമപരമായ പിന്മാറ്റത്തെയും പുറത്തുപോകലിനെയും സംബന്ധിച്ച് ഉചിതമായ മറുപടി അയച്ചിട്ടുണ്ട്. അവർ എന്റെ മറുപടി വായിച്ചു കഴിയുമ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.” പരേഷ് റാവൽ പോസ്റ്റ് ചെയ്തതിങ്ങനെ.
15 കോടിയാണ് പരേഷ് റാവല്‍ ഹേരാ ഫേരി 3-നായി ആവശ്യപ്പെട്ട പ്രതിഫലം. ഇതില്‍ 11 ലക്ഷം പ്രൊമോ ഷൂട്ടിന് മുമ്പേ തന്നെ കൈപ്പറ്റി. ചിത്രം പ്രദര്‍ശനത്തിനെത്തി ഒരുമാസത്തിന് ശേഷം ബാക്കിവരുന്ന 14.89 കോടി നല്‍കുമെന്നായിരുന്നു ധാരണ. ഈ ഉപാധിയില്‍ പരേഷ് റാവലിന് അതൃപ്തിയുണ്ടായിരുന്നുവെന്നും അതും ചിത്രത്തില്‍നിന്ന് പിന്മാറാന്‍ കാരണമായെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ മൂന്നരമിനിറ്റോളം വരുന്ന പ്രൊമോ ഷൂട്ടുകഴിഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെയാണ് പരേഷ് റാവല്‍ പിന്മാറിയത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. ഏഴുദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പരേഷ് റാവൽ ആദ്യ ഗഡുവായി വാങ്ങിയ 11 ലക്ഷം രൂപ തിരിച്ചുനല്‍കിയതായി ബോളിവുഡ് ഹംഗമ റിപ്പോര്‍ട്ടുചെയ്തിരുന്നു. പ്രതിഫലത്തിന് പുറമേ ഈ തുകയ്ക്ക് 15 ശതമാനം പലിശയും പരേഷ് റാവല്‍ കേപ് ഓഫ് ഗുഡ് ഫിലിംസിന് നല്‍കും. നഷ്ടപരിഹാരമായി ചെറിയൊരു തുക അധികമായി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.