
‘സർവ്വം മായ’യിൽ റിയക്ക് പകരം ആദ്യം തീരുമാനിച്ചിരുന്നത് പ്രീതി മുകുന്ദിനെ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ. ഒരു കുട്ടിത്തമുള്ള പ്രേതത്തിന് വേണ്ടിയാണ് പ്രായം കുറഞ്ഞ ഒരാളെ തപ്പിയതെന്നും, സിനിമ കഴിഞ്ഞപ്പോള്‍ താന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയെന്നും അഖിൽ സത്യൻ പറഞ്ഞു. കൂടാതെ നല്ല പൈസ ചെലവാക്കി ചെയ്ത സിനിമയാണ് സര്‍വ്വം മായായെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല പൈസ ചെലവാക്കി ചെയ്ത സിനിമയാണ് സര്‍വ്വം മായ. കാണുന്ന സെറ്റ് പോലും അര കോടി രൂപയുടെ സെറ്റാണ്. മനയും, ഇല്ലം ഒക്കെ നമ്മള്‍ സെറ്റിട്ടതാണ്. കാക്ക കാക്ക എന്ന സിനിമയും വിജയ്, പ്രഭാസ് തുടങ്ങിയ നടന്മാര്‍ ചെയ്തിട്ടുള്ള ആളാണ് സര്‍വ്വം മായയിലെ കലാ സംവിധായകന്‍. സിനിമ കഴിഞ്ഞപ്പോള്‍ ഞാൻ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി.’ അഖിൽ സത്യൻ പറഞ്ഞു.
‘ആദ്യം സിനിമയിൽ പ്രീതി ആയിരുന്നു ഡെലൂലു. പിന്നീട് അത് റോം -കോം ഫോം ആക്കി പോയപ്പോൾ ഒരു കുട്ടിത്തമുള്ള പ്രേതത്തിന് വേണ്ടിയാണ് പ്രായം കുറഞ്ഞ ഒരാളെ തപ്പിയത്. അപ്പോള്‍ റാന്‍ഡമായി മുറ എന്ന പടത്തിന് പ്രൊമോഷന് ഇവന്റില്‍ സീരിയസായി സംസാരിക്കുന്ന ഒരു കുട്ടിയെ കണ്ടു. നല്ല ക്യൂട്ടാണ് കാണാന്‍. പേര് തപ്പി നോക്കിയപ്പോള്‍ കുറേ റീല്‍സ് കണ്ടു. നല്ല സ്മാര്‍ട്ടാണെന്ന് അപ്പോള്‍ തന്നെ മനസിലായി. റിയയെ ഓഡിഷന്‍ ചെയ്തപ്പോള്‍ താന്‍ മനസില്‍ കണ്ട രീതിയില്‍ തന്നെ ആ കഥാപാത്രം വന്നിരുന്നു. ഓഡിഷന്‍ അച്ഛനെയാണ് ആദ്യം കാണിച്ചത്. ഇവള്‍ മതി, ഇതാണ് നമ്മുടെ പ്രേതമെന്നൊണ് അപ്പോള്‍ തന്നെ അച്ഛന്‍ പറഞ്ഞു.’ അഖിൽ സത്യൻ കൂട്ടിച്ചേർത്തു
നിവിൻ പോളി അജു വർഗീസ് കൂട്ടുകെട്ടിലെത്തിയ ചിത്രം തിയേറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രം കൂടിയാണിത്.