
അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപെട്ട മുൻപങ്കാളി എലിസബത്ത് ഉദയന് ആശ്വാസ വാക്കുകളുമായി നടൻ ബാല. ടിവിയില്‍ കണ്ടുവെന്നും സുരക്ഷിതയായിരിക്കൂവെന്നും ബാല പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ബാല ഈ കാര്യങ്ങൾ അറിയിച്ചത്.
എലിസബത്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് കുറിപ്പ്. ഡോക്ടര്‍ എന്ന് ബാല കുറിപ്പില്‍ അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെയാണെന്ന് ചൂണ്ടിക്കാട്ടി ആരാധകരും എത്തി.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ട്രാന്‍സിഷന്‍ മെഡിസിന്‍ പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് എലിസബത്ത്. താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ തന്റെ സഹപ്രവര്‍ത്തകരും എംബിബിഎസ് വിദ്യാര്‍ഥികളില്‍ പലരും മരണപ്പെടുകയും മറ്റുചിലര്‍ക്ക് പരിക്കേറ്റെന്നും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും എലിസബത്ത് പോസ്റ്റ് പങ്ക് വെച്ചിരുന്നു.
‘അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഉണ്ടായ വലിയ നഷ്ടത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവര്‍ക്കുമൊപ്പമുണ്ടാവട്ടെ. ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍. ബാല കോകില’, എന്നായിരുന്നു ബാലയുടെ കുറിപ്പ്.
വ്യാഴാഴ്ച അഹമ്മദാബാദിലെ സര്‍ദാര്‍വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണാണ് ദുരന്തമുണ്ടായത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലാണ് വിമാനം തകര്‍ന്നുവീണത്.
മരണപ്പെട്ടവരിലും പരിക്കേറ്റവരിലും തന്റെ സഹപ്രവര്‍ത്തകരുണ്ടെന്നും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അമ്പതു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും എലിസബത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയാകാറായപ്പോള്‍ മാസ്സ് കാഷ്വാലിറ്റി ഉണ്ടെന്ന് ആശുപത്രിയില്‍നിന്ന് അറിയിപ്പ് കിട്ടിയെന്ന് എലിസബത്ത് പറഞ്ഞു. അപ്പോള്‍ വിമാനാപകടം നടന്നു എന്ന് അറിഞ്ഞിരുന്നില്ല. വിമാനം തകര്‍ന്നുവീണ ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അതിനാല്‍ അപകടസമയത്തെ ശബ്ദം കേട്ടിരുന്നില്ല. ഹോസ്റ്റലിലേക്കാണ് വിമാനം വന്നുവീണത് എന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് പലരേയും കാണാനില്ല എന്ന് അറിഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളുള്ളതെന്നും ഒരുപാടുപേരെ കാണാനില്ലെന്നും എലിസബത്ത് പറഞ്ഞു. മരിച്ചവരെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാലേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു എന്നും എലിസബത്ത് വ്യക്തമാക്കി.