രണ്ട് മണിക്കൂറോളമുള്ള ചോദ്യം ചെയ്യൽ; സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും വിട്ടയച്ചു

','

' ); } ?>

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ശേഷം സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും വിട്ടയച്ചു.
എല്ലാകാര്യങ്ങളും കൃത്യമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം സൗബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സൗബിൻ തന്റെ അഭിഭാഷകനോടൊപ്പം മരട് പോലീസിൽ സ്റ്റേഷനിൽ ഹാജരായത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. തിങ്കളാഴ്ചയും ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്.

സിനിമയിൽനിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും പൊലീസ് ചോദിച്ചറിയുക. പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യം കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ
അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇരുന്നൂറ്‌ കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.