
ലഹരി ഉപയോഗം നിർത്തിയതിനെ കുറിച്ച് തുറന്നു സംസാരിച്ച് നടൻ ഷൈൻ ടോം ചാക്കോ. “സമ്മർദം കാരണമല്ല ലഹരി ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്നത് ചുറ്റുമുള്ള മറ്റുള്ളവരയത് കൊണ്ടാണെന്ന്” ഷൈൻ പറഞ്ഞു. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംവിധായകൻ എ.ജെ. വർഗീസിനൊപ്പം അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഷൈനിന്റെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച അഭിമുഖമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നമ്മൾ ലഹരി ഉപയോഗിക്കുമ്പോൾ നമ്മളെക്കാൾ ബുദ്ധിമുട്ടിലാകുന്നത് നമ്മുക്ക് ചുറ്റുമുള്ള മനുഷ്യരാണ്. നമ്മൾ ഉപയോഗിക്കുന്നതുകൊണ്ടും മറ്റേയാൾ ഉപയോഗിക്കാത്തതുകൊണ്ടും പരസ്പരം കുറ്റം പറയും. ആസക്തി എന്നാൽ ലഹരിയോടുമാത്രമല്ല. പഞ്ചസാരയും ഉപ്പുമാണ് ഏറ്റവും വലിയ ആസക്തിയുണ്ടാക്കുന്ന സാധനങ്ങൾ. ലോകത്തെ ഏറ്റവും വലിയ രണ്ട് വിഷങ്ങളാണിത് രണ്ടും. അതുകൊണ്ടാണ് ഒരു പ്രായമെത്തുമ്പോൾ ഇവ രണ്ടും നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ പറയുന്നത്.
“എനിക്ക് വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ട്. ഡബ്ബ് ചെയ്യുമ്പോൾ ഇടയ്ക്ക് പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. പഴയശീലങ്ങളൊക്കെ മാറ്റി. ആ സമയങ്ങളൊക്കെ എന്തെങ്കിലും ഗെയിമുകളിലേക്ക് മാറ്റിവിടാനാണ് ഡോക്ടർമാർ പറയുന്നത്. അര മണിക്കൂർ ടെന്നീസ് കളിച്ചശേഷം ഡബ്ബ് ചെയ്യാൻ പോയി. അതുകഴിഞ്ഞ് അര മണിക്കൂർ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ വിത്ഡ്രോവൽ സിംപ്ടംസ് കൂടുതലായി വരികയും മടുപ്പുണ്ടാവുകയും പഴയശീലങ്ങളിലേക്ക് തിരിച്ചുപോവാനുള്ള വ്യഗ്രതയുണ്ടാവുകയും ചെയ്യും.
മൊബൈൽ ഫോൺ പോലെ തന്നെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും. കയ്യിൽ കുറച്ചുനേരത്തേക്ക് മൊബൈൽ ഫോൺ ഇല്ലെങ്കിൽ നിങ്ങൾക്കും വിത്ഡ്രോവൽ സിംപ്ടംസ് വരും. അതുകൊണ്ടാണ് മൊബൈലും ലഹരിയാണെന്ന് പറയുന്നത്. നമ്മുടെ പങ്കാളികളേക്കാൾ നമുക്കൊപ്പമുള്ളവരാണ് ശീലങ്ങളും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും. ഈ രണ്ടെണ്ണത്തിനുംപകരം നമ്മൾ മറ്റെന്തിലേക്കെങ്കിലും ശ്രദ്ധകൊടുക്കണം. പതിയെ അത് നോർമലാവും. ടെന്നീസ് കളിച്ച് തുടങ്ങിയപ്പോഴാണ് ടിവിയിൽ കാണുന്നതുപോലെ എളുപ്പമല്ലെന്ന് മനസിലായത്. ഇപ്പോൾ നീന്തൽ പഠിക്കുന്നുണ്ട്. ദേവര എന്ന ചിത്രത്തിലെ അണ്ടർവാട്ടർ രംഗത്തിനായാണ് നീന്തൽ പഠിക്കാൻ തുടങ്ങിയത്. ഷൈൻ പറഞ്ഞു.