
എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനയോട് സഹകരിക്കാൻ വിമുഖത കാണിച്ച് നടൻ അല്ലു അർജുൻ. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായി സംസാരിക്കുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുംബൈ എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനയോട് അസഹിഷ്ണുതയോടെ പെരുമാറുന്ന അല്ലുവിന്റെ വിഡിയോ ആണ് വൈറലാകുന്നത്. താരത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മുഖത്ത് കറുത്ത കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ചിരുന്ന താരം ഗേറ്റിന് മുമ്പില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥന് തന്റെ തിരിച്ചറിയല്‍ രേഖ കൈമാറിയപ്പോള്‍ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തുടക്കത്തില്‍ അല്ലു അര്‍ജുന്‍ അതിന് തയ്യാറായില്ല. അല്‍പ്പ നേരം സുരക്ഷാ ഉദ്യോഗസ്ഥനുമായി അല്ലു അര്‍ജുനും ഒപ്പമുണ്ടായിരുന്നയാളും സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിന് ശേഷമാണ് അല്ലു അര്‍ജുന്‍ കൂളിങ് ഗ്ലാസ് ഊരാന്‍ തയ്യാറാകുന്നത്. എന്നാല്‍ മാസ്‌ക് പൂര്‍ണമായും ഊരാതെ തന്നെ തന്റെ മുഖം കാണിച്ചു കൊടുക്കുകയായിരുന്നു താരം. ശേഷം താരം വിമാനത്താവളത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതും വിഡിയോയിലുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥനെ പിന്തുണച്ചാണ് മിക്ക പ്രതികരണങ്ങളും വരുന്നത്. “തന്റെ ജോലി മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖം കാണിക്കാന്‍ അല്ലുവിനോട് പറയാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ജനങ്ങള്‍ തങ്ങളെ ആരാധിക്കുന്നതിനാല്‍ തങ്ങള്‍ ഇവരേക്കാളെല്ലാം വളരെ മുകളിലാണെന്ന തോന്നല്‍ താരങ്ങള്‍ക്കുണ്ടാകുമെന്നായിരുന്നു മറ്റൊരു പ്രതികരണം. ‘മുഖം മുഴുവന്‍ കാണിക്കു, എന്തിനാണ് ഇത്ര അഹങ്കാരം? മണ്ടന്മാരായ ആരാധകര്‍ കാരണം തങ്ങള്‍ ദൈവങ്ങളാണെന്ന് അവര്‍ കരുതുന്നു, നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്’ എന്നെല്ലാമാണ് ചിലരുടെ പ്രതികരണങ്ങള്‍.
അതേസമയം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അല്ലു അര്‍ജുന്‍. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. രശ്മിക മന്ദാന, ജാന്‍വി കപൂര്‍, മൃണാല്‍ ഠാക്കൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.