
ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലുകളിലും , വീട്ടിലും നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെടുത്തി വന്ന ആദ്യ റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ ആര്യ. ഹോട്ടലുകള്‍ താന്‍ തലശ്ശേരി സ്വദേശിയായ കുഞ്ഞിമൂസയ്ക്ക് വിറ്റിരുന്നുവെന്നാണ് ആര്യ പറയുന്നത്. എന്നാൽ കുഞ്ഞിമൂസയുടെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ഹോട്ടലുകളിലെ റെയ്‌ഡെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
കൊച്ചിയിലെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലിന്റെ വിവിധ ശാഖകളില്‍ റെയ്ഡ് ആരംഭിച്ചത്. വേളാച്ചേരി, കൊട്ടിവാക്കം, കില്‍പ്പോക്ക്, തരമണി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഉടമ കുഞ്ഞിമൂസയുടെ തരമണിയിലെ വീട്ടിലുമായിരുന്നു പരിശോധന.