
2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ജൂറി ചെയര്‍മാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. തിങ്കളാഴ്ച്ച മുതൽ സിനിമകളുടെ സ്ക്രീനിങ്ങ് തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികൾ തിരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക.
സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്പേഴ്സണ്മാർ. ഇരുവരും അന്തിമവിധി നിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
രഞ്ജൻ പ്രമോദ് ചെയർപേഴ്സണായ പ്രാഥമിക വിധി നിർണയ സമിതിയിൽ എം.സി രാജനാരായണൻ, സുബാൽ കെ.ആർ, വിജയരാജ മല്ലിക എന്നിവരാണുള്ളത്. ജിബു ജേക്കബ് ചെയർപേഴ്സണായ പ്രാഥമിക വിധി നിർണയ സമിതിയിൽ വി.സി അഭിലാഷ്, രാജേഷ് കെ, ഡോ.ഷംഷാദ് ഹുസൈൻ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാഗം ജൂറി ചെയർപേഴ്സൺ മധു ഇറവങ്കരയാണ്. എ ചന്ദ്രശേഖർ, ഡോ.വിനീത വിജയൻ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങൾ.