
ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിവാദത്തിലായി ബോളിവുഡ് നടൻ ആമിർഖാൻ. മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പോകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്. മാധ്യമങ്ങളോട് മറാത്തിയിൽ ആയിരുന്നു ആമിർ ഖാൻ പ്രതികരിച്ചത്. പിന്നാലെ ഹിന്ദിയിൽ സംസാരിക്കാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെടുകയും ഇതിന് ‘ഹിന്ദിയോ ? ഇത് മഹാരാഷ്ട്രയാണ് ഭായ്’ എന്നായിരുന്നു ആമിർഖാന്റെ മറുപടി. ദില്ലിയിലും സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ, ‘ഓഹോ, ഇത് ദില്ലിയിലും പോകുമോ?’ എന്നായിരുന്നു ആമിർ ചോദിച്ചത്.
എന്നാൽ ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ഹിന്ദിയിൽ സംസാരിക്കാൻ വയ്യെങ്കിൽ ബോളിവുഡിൽ നിന്നും ക്വിറ്റ് ചെയ്യാണമെന്നാണ് ഇവരുടെ ആഹ്വാനം. എന്നാൽ ആമിർ അത് രസകരമായി നൽകിയ മറുപടിയാണെന്നും ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ലെന്നുമാണ് മറ്റുചിലരുടെ പ്രതികരണം.
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് വേണ്ടിയായിരുന്നു ആമിർ ഖാൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരോടും വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട അദ്ദേഹം സുഗമമായി വോട്ടെടുപ്പിനായി മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് പറഞ്ഞ് സംഘാടകരെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഹാപ്പി പട്ടേൽ എന്ന സിനിമയിലാണ് ആമിര്‍ ഇപ്പോള്‍ അഭിനയിച്ചത്. ചിത്രത്തില്‍ കാമിയോ റോള്‍ ആണ്. ആമിര്‍ തന്നെയാണ് നിര്‍മാണവും.