
ഡോ. റോബിൻ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിൽ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ വൻ സാമ്പത്തിക തർക്കമാണെന്ന വെളിപ്പെടുത്തലുമായി യൂട്യൂബർ സായ് കൃഷ്ണ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് റോബിനെ സഹായിച്ച കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവിന് നൽകാനുള്ള ലക്ഷക്കണക്കിന് രൂപ തിരികെ നൽകാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സായ് കൃഷ്ണ തൻ്റെ വീഡിയോയിലൂടെ വ്യക്തമാക്കി.
പ്രചാരവും പ്രമോഷൻ പരിപാടികളും കുറഞ്ഞതും അമ്മയുടെ ചികിത്സാച്ചെലവുകളും റോബിനെ വലിയ കടബാധ്യതയിലേക്ക് നയിച്ചിരുന്നതായി സായ് ചൂണ്ടിക്കാട്ടുന്നു. മാസം തോറുമുള്ള തിരിച്ചടവുകൾ മുടങ്ങി പ്രതിസന്ധിയിലായ കാര്യം റോബിൻ തന്നെ മുൻപ് തന്നോട് സംസാരിച്ചിട്ടുണ്ടെന്നും, ഈ ഘട്ടത്തിലാണ് അഭിൽ ദേവ് സാമ്പത്തിക സഹായം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാഗ്ദാനം ചെയ്ത സമയത്ത് പണം തിരികെ നൽകാതിരുന്നതാണ് തർക്കങ്ങൾക്ക് വഴിതുറന്നത്.
ബിസിനസ് ആവശ്യങ്ങൾക്കായാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്ന് ആരോപിച്ചാണ് വേദലക്ഷ്മി ഓഡിയോ റെക്കോർഡിങ്ങുകൾ സഹിതം രംഗത്തുവന്നത്. എന്നാൽ, തനിക്കെതിരെ എഡിറ്റ് ചെയ്ത വ്യാജ ഓഡിയോകൾ നിർമിച്ച് അഭിൽ ദേവും വേദലക്ഷ്മിയും ചേർന്ന് പണം തട്ടിയെടുക്കാനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുകയാണെന്നായിരുന്നു റോബിൻ്റെ മറുപടി.
വാർത്താസമ്മേളനത്തിൽ അഭിൽ ദേവിനെ പീഡനക്കേസ് പ്രതി എന്ന് റോബിൻ വിശേഷിപ്പിച്ചതിനെയും സായ് കൃഷ്ണ രൂക്ഷമായി വിമർശിച്ചു. തകർച്ചയുടെ സമയത്ത് സഹായിച്ച വ്യക്തിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് നന്ദികേടാണെന്നും, നൽകിയ പണം തിരികെ ചോദിക്കുന്നത് സ്വാഭാവികമായ പ്രതികരണം മാത്രമാണെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.