“പുറത്തു വരുന്നത് കേട്ടാലറയ്ക്കുന്ന കാര്യങ്ങൾ, ‘അമ്മ ഭരണസമിതി രാജി വെച്ചൊഴിയണം”; മാലാ പാർവതി

','

' ); } ?>

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി രംഗത്ത്. ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഉന്നയിച്ച വെളിപ്പെടുത്തലുകളെത്തുടർന്ന് സംഘടനയ്ക്കുള്ളിൽ രൂപപ്പെട്ട കടുത്ത ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മാലാ പാർവതിയുടെ ഈ പരസ്യ പ്രതികരണം. സംഘടനയുടെ ഇനിയുള്ള പ്രവർത്തനങ്ങളിൽ സുതാര്യതയും ധാർമികതയും വീണ്ടെടുക്കാൻ ഭരണസമിതിയുടെ പൂർണ്ണമായ രാജി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അവർ സംഘടനയ്ക്ക് തുറന്ന കത്തെഴുതി.

അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന നേതൃത്വത്തിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് കത്തിൽ മാലാ പാർവതി വ്യക്തമാക്കുന്നു. സംഘടനയ്ക്കുള്ളിൽ നടക്കുന്ന കേട്ടാലറയ്ക്കുന്ന ഉൾപ്പോരുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും, ഭരണനിർവഹണത്തിൽ കടുത്ത ആശയവിനിമയമില്ലായ്മയും സുതാര്യതക്കുറവും പ്രകടമാണെന്നും അവർ വിമർശിച്ചു. അംഗങ്ങൾ പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത് സംഘടനയുടെ അന്തസ്സിനെത്തന്നെ പൂർണ്ണമായി ബാധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ, ഭരണപരമായ പരാജയങ്ങളുടെയും നിലവിലെ പ്രതിസന്ധികളുടെയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി എത്രയും വേഗം സ്ഥാനമൊഴിയണമെന്നാണ് ഒരു ഭാരവാഹിയെന്ന നിലയിൽ താൻ ആവശ്യപ്പെടുന്നതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

മാലാ പാർവതിയുടെ കത്തിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട അമ്മ സംഘടനയ്ക്ക് ഒരു തുറന്ന കത്ത്. അമ്മ സംഘടനയിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ അതീവ ഖേദത്തോടെയാണ് ഞാൻ കാണുന്നത്. മുൻകാലങ്ങളിലും അമ്മ സംഘടന പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംഘടന പൊതുസമൂഹത്തിൻ്റെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിർവഹണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉൾപ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.

നീനാ കുറുപ്പിനെതിരെ ലക്ഷ്‌മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സമയബന്ധിതമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാൻ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. ഓഫീസ് മാനേജർ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായിരുന്നു. അത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് പരാതി വാങ്ങി (written complaint) ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറൽ സെക്രട്ടറി സ്വന്തമായി, നടപടികൾ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.

സംഘടനയുടെ വൈദ്യുതി ബിൽ ഓഫീസ് മാനേജറുടെ ശമ്പളത്തിൽ നിന്ന് അടയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു. അത് തിരിച്ച് കൊടുക്കുമായിരുന്നെങ്കിൽ പോലും, ഇത്തരം നടപടികൾ അമ്മ പോലെ ഒരു സംഘടനയുടെ ഭരണരീതിയുമായി പൊരുത്തപ്പെടുന്നതല്ല. സ്റ്റാഫായി വന്നവരെ ഭരണ സമിതി അംഗങ്ങൾക്കുള്ള അതേ അധികാരം നൽകിയത് ഭരണനിർവ്വഹണത്തിൻ്റെ പിഴവാണ്.

ഭരണനിർവഹണത്തിൻ്റെ കാര്യത്തിൽ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവിൽ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്തതും, നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അംഗങ്ങൾ തമ്മിലുള്ള പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിനെ മുറിവേൽപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയിൽ എന്റെ്റെ അഭിപ്രായവും ആവശ്യവും.

അൻസിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്. വർഗീയതയോ വിവേചനമോ സംബന്ധിച്ച ആരോപണങ്ങൾ പൊതുസമൂഹത്തിൻ്റെ ചർച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അത്തരം ചർച്ചകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നതിനേക്കാൾ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ ഉത്തരവാദിത്തം.

അൻസിബ, നീനാ കുറുപ്പ് തുടങ്ങിയ അംഗങ്ങൾ നൽകിയ പരാതികൾക്ക് പുറമേ മറ്റ് പരാതികളും നിലനിൽക്കുന്നുവെന്നാണ് അറിയുന്നത്. അത്തരം വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചർച്ച ചെയ്ത‌്‌ പരിഹരിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ട‌ിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്. അംഗങ്ങൾ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തിൽ ചർച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഞാനും ഈ വിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരും പൊതുമുഖങ്ങളുമായിരിക്കുമ്പോൾ പൊതുസമൂഹത്തിൻ്റെ വിലയിരുത്തലിനും ചോദ്യങ്ങൾക്കും വിധേയരാകുന്നത് സ്വാഭാവികമാണ്. ഒളിച്ചിരിക്കുക എന്നത് എന്റെ രീതിയല്ല. നിയമപരമായി തെറ്റായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.

നിലവിലെ ഭരണസമിതിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരാൾ എന്ന നിലയിൽ, ഈ കത്ത് എഴുതുന്നത് എൻ്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, അമ്മ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുൻനിർത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ഞാൻ വീണ്ടും ആവശ്യപ്പെടുന്നു. ഉത്തരവാദിത്യത്തോടെ

മാലാ പാർവതി.