
വനത്തിൽ അതിക്രമിച്ചു കയറിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്ത് വനം വകുപ്പ്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗ് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
അതേസമയം, സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്ത് നിന്ന് അനുമതി തേടി, പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകൻ്റെ വാദം. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണെന്നും, പിന്നീട് എഡിജിപി എസ് ശ്രീജിത്താണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞതെന്നും അനുരാജ് പ്രതികരിച്ചിരുന്നു. കൂടാതെ അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ അനുരാജ് മനോഹർ കൂട്ടിച്ചേർത്തിരുന്നു.
ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജയകുമാർ അറിയിച്ചിരുന്നു. മകര വിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് മറികടന്ന് ചിത്രീകരിച്ചുവെന്നാണ് അനുരാജിനെതിരെയുള്ള പരാതി.