
അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ആക്രമണങ്ങൾ അതിജീവിതയെ തകർക്കാൻ വേണ്ടിയാണെന്നും, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നത് ഖേദകരമാണെന്നും ടി.ബി. മിനി കുറിച്ചു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ടി.ബി. മിനിയുടെ പ്രതികരണം.
“നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം. അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ്. കൂടെയുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്. ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്? സ്ത്രീകൾ തന്നെയാണ് ഈ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതൊരു വർഗ്ഗസമരം കൂടെ യാണ്.” ടി.ബി. മിനി കുറിച്ചു.
“എനിക്കെതിരെ നിങ്ങൾ പറഞ്ഞു കൂട്ടുന്ന ഊഹിച്ച് കൂട്ടുന്ന കാര്യങ്ങൾ ഒന്നും ശരിയല്ല. സ്വാധീനിക്കുവാൻ കഴിയില്ല എന്നതിനാലാണ് ഈ ആക്രമണം എന്നു നമ്മൾ മനസിലാക്കണം. വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോടാണ് ഏറ്റുമുട്ടുന്നത് എന്നു ഓർക്കണം. കൊല്ലാൻ നിങ്ങൾക്ക് കഴിയും തോൽപിക്കുവാൻ ബുദ്ധിമുട്ടാണ്. കാരണം ഞാൻ കമ്മ്യൂണിസ്റ്റാണ്.” ടി.ബി. മിനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെ ജഡ്‌ജി ഹണി എം. വർഗീസ് അഡ്വ. ടി.ബി. മിനിക്കെതിരെ അസാധാരണമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണസമയത്ത് പത്തുദിവസത്തിൽ താഴെമാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും തുടങ്ങിയ വിമർശനങ്ങളാണ് വിചാരണക്കോടതി ഉന്നയിച്ചത്. ഇതിനെതിരെയും മിനി പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജഡ്‌ജി അഭിഭാഷകയുടെ അസാന്നിധ്യത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി അപകീർത്തി പരാമർശം നടത്തിയിരിക്കുകയാണെന്നാണ് ടി.ബി. മിനി ആരോപിച്ചത്.