
2025 ലെ മലയാള സിനിമയുടെ നഷ്ട കണക്കുകൾ പുറത്തു വിട്ട് ഫിലിം ചേംബര്‍. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് ഫിലിം ചേംബർ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ 185 സിനിമകളിൽ 150 എണ്ണവും പരാജമായിരുന്നുവെന്നും, തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും ഫിലിം ചേംബർ അറിയിച്ചു. കൂടാതെ മുഴുവനായും മലയാള സിനിമയ്ക്ക് 530 കോടിയുടെ നഷ്ടം ഉണ്ടായെന്നും ഫിലിം ചേംബർ കൂട്ടിച്ചേർത്തു.
‘2025, മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വർഷമായിരുന്നു. 185-ഓളം പുതിയ ചിത്രങ്ങളാണ് ഈവർഷം തിയേറ്ററിൽ റിലീസ് ചെയ്തത്. 185 സിനിമകൾ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവർഷത്തിൽ തീയറ്ററിൽ പ്രദർശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതൽമുടക്ക് 860 കോടി രൂപയോളം വരും. അതിൽ 9 ചിത്രങ്ങൾ സൂപ്പർ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങൾ ഹിറ്റ് എന്ന ഗണത്തിലും, തിയേറ്റർ വരുമാനംലഭിച്ച കണക്കുകൾപ്രകാരം വിലയിരുത്താം. കൂടാതെ തീയറ്റർ റിലീസ് ചെയ്ത് ആവറേജ് കളക്ഷൻ ലഭിക്കുകയും OTT വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങൾ കൂടി മുടക്ക് മുതൽ തിരികെ ലഭിച്ചതായി കണക്കാക്കാം.’ ഫിലിം ചേംബർ കുറിച്ചു.
‘150 ഓളം ചിത്രങ്ങൾ തിയറ്ററിൽ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതൽ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ച വർഷമാണ് 2025. 2025 ൽ റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങൾ റീ റീലീസ് ചെയ്തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചത്. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകർക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്.’ ഫിലിം ചേംബർ കൂട്ടിച്ചേർത്തു.
എമ്പുരാൻ, തുടരും, ഹൃദയപ്പൂർവ്വം, ലോക എന്നീ ചിത്രങ്ങൾ ആഗോള തലത്തിൽ വലിയ രീതിയിൽ മുതൽ മുടക്ക് തിരിച്ചു പിടിച്ച ചിത്രങ്ങളാണ്.