
ഹോളിവുഡ് അവാർഡ് ഷോ നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ച് യുട്യൂബ്. വാൾട്ട് ഡിസ്നിയുടെ എബിസി ചാനലിൽ ദശാബ്‌ദങ്ങളോളം സംപ്രേക്ഷണം ചെയ്‌തതിന് ശേഷമാണ് ഈ മാറ്റം. , 2028 വരെ ഓസ്‌കാർ സംപ്രേക്ഷണം എബിസി തുടരും. 2029 മുതൽ 2033 വരെ നടക്കുന്ന അവാർഡ് ദാന ചടങ്ങുകൾ യുട്യൂബിലൂടെ സംപ്രേക്ഷണം ചെയ്യും.
യുട്യൂബും അക്കാദമിയും ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
റിപ്പോർട്ടനുസരിച്ച് ഇരുന്നൂറുകോടിയിലേറെ പ്രേക്ഷകർക്ക് യൂട്യൂബിൽ സൗജന്യമായും ലൈവ് ആയും ഓസ്കർ കാണാൻ സാധിക്കും. യു.എസിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള യുട്യൂബ് ടിവി വഴിയും ലഭ്യമാകും. കൂടാതെ സ്‌കാർ റെഡ് കാർപ്പറ്റ് കവറേജ്, തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്‌ചകൾ, ഗവർണേഴ്സ് ബോൾ എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കാഴ്‌ചക്കാർക്ക് യൂട്യൂബിൽ ലൈവായി ലഭ്യമാകും. അതേസമയം യൂട്യൂബിലെ ഓസ്‌കർ ചടങ്ങുകളിൽ പരസ്യങ്ങൾ തുടരുമെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംപ്രേഷണാവകാശം നേടുന്നതിനായി യുട്യൂബ് റെക്കോഡ് തുക മുടക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് അവാർഡ് ഷോകളെപ്പോലെ, പ്രേക്ഷകരുടെ സ്വഭാവം സ്ട്രീമിംഗിലേക്കും സോഷ്യൽ മീഡിയയിലെ ക്ലിപ്പുകളിലേക്കും മാറിയതോടെ ഓസ്‌കറിന്റെ ടെലിവിഷൻ റേറ്റിംഗും വർഷങ്ങളായി കുറഞ്ഞുവരികയാണ്. ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് സമീപകാലത്തെ പ്രേക്ഷകരുടെ എണ്ണം വളരെ കുറവാണ്. 2025-ൽ ഭൂരിഭാഗം സമയത്തും ഒരു പുതിയ ബ്രോഡ്‌കാസ്റ്റ് ലൈസൻസിംഗ് കരാറിനായി അക്കാദമി ശ്രമിക്കുകയായിരുന്നു. എൻബിസി യൂണിവേഴ്‌സൽ, നെറ്റ്ഫ്ളിക‌് എന്നിവ ഓസ്‌കർ സംപ്രേഷണാവകാശം സ്വന്തമാക്കുന്നതിനായി മത്സരരംഗത്തുണ്ടായിരുന്നു.