“കോടതി വിധി അവള്‍ അംഗീകരിക്കുന്നുണ്ടോ, അവള്‍ക്ക് അത് ഉള്‍ക്കൊള്ളാനാകുന്നുണ്ടോ?”; ഷഹബാസ് അമൻ

','

' ); } ?>

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷഹബാസിന്റെ പ്രതികരണം. ‘കോടതി വിധി അവള്‍ അംഗീകരിക്കുന്നുണ്ടോ, അവള്‍ക്ക് അത് ഉള്‍ക്കൊള്ളാനാകുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനം, എന്ന് തുടങ്ങുന്ന വരികളോടെയായിരുന്നു ഷഹബാസിന്റെ പ്രതികരണം.

‘കോടതി വിധി അവള്‍ അംഗീകരിക്കുന്നുണ്ടോ, അവള്‍ക്ക് അത് ഉള്‍ക്കൊള്ളാനാകുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു കുറ്റമുക്തിയുമില്ല, ഒരു ക്ലീന്‍ചിറ്റുമില്ല. ഒന്നുമില്ല.അവന്മാരില്‍ ആരുമായും അവര്‍ പ്രതിപ്പട്ടികയില്‍ എത്രാമതായിരുന്നാലും ശരി, സാങ്കേതികതയുടെ ബലത്തില്‍ എത്ര രക്ഷപ്പെട്ടവരായാലും ശരി അവരുടെ സുഹൃത്തുക്കളുമായും സുഹൃത്തുക്കളുടെ സുഹൃത്തുക്കളുമായിപ്പോലും ജീവിതത്തില്‍ ഒരു ഡീലും ഉണ്ടാവാന്‍ ഇട വരാതിരിക്കട്ടെ, അറിയാതെ പോലും. തിരിച്ചും അങ്ങനെതന്നെ ആവുന്നതില്‍ സന്തോഷമേയുള്ളൂ പ്രതീകാത്മകമായി ആകെ ഇപ്പോള്‍ ചെയ്യാനാകുക അണ്‍ഫ്രണ്ടിങ് മാത്രം. സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ അക്കൗണ്ടില്‍ കേറി ജസ്റ്റ് ആ ഫ്രണ്ട് കോളം ഒന്ന് ചെക്ക് ചെയ്താല്‍ അറിയാം ഇവന്മാരുമായൊക്കെ അവര്‍ക്കുള്ള മുറിക്കാന്‍ കഴിയാത്ത ബന്ധം.’ ഷഹബാസ് അമൻ കുറിച്ചു.

‘പുറമേക്ക് എത്ര അവള്‍ക്കൊപ്പം ആണെങ്കിലും.ഉയര്‍ന്ന മാനവിക ചിന്തയും സ്ത്രീപക്ഷ നിലപാടുകളുമുള്ള ചില കലാകാരികളടക്കം അവളോടൊപ്പം അവനേയും ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടത് ഇപ്പോഴാണ്. അതവരുടെ തീരുമാനം. അംഗീകരിക്കുന്നു. പക്ഷെ, മാനിക്കാനാകില്ല. അവര്‍ക്കൊക്കെ ഈ കോടതി വിധി വലിയ ആശ്വാസവും നല്‍കുന്നുണ്ടാകും. അവരെയൊക്കെ ജീവിതത്തില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്യാന്‍ കഴിയുന്നത് കോടതിവിധിയേക്കാളും എത്രയോ അന്തസുറ്റ തീരുമാനമായിരിക്കുമെന്ന് സ്വയം തിരിച്ചറിയുന്നു. അനുഭവം കൊണ്ട് പൊള്ളലേറ്റ നെഞ്ചിനേക്കാളും വലിയ ഒരു കോടതി മുറിയും ഈ ലോകത്തിലില്ല. എന്നും അവള്‍ക്കൊപ്പം മാത്രം. – ഷഹബാസ് അമന്റെ വാക്കുകള്‍.’ ഷഹബാസ് അമൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്.കേസിൽ എട്ടാംപ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയിന്മേൽ 12-ന് വാദം കേൾക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

വിധി കേട്ട് പുറത്തു വന്നതിനു പിന്നാലെയുള്ള ദിലീപിന്റെ ആദ്യ പ്രതികരണം ചർച്ചയായിരുന്നു. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.

നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.