ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദർശനത്തിനൊരുങ്ങി മമ്മൂട്ടി ചിത്രം ഭ്രമയുഗം. 2026 ഫെബ്രുവരി 12-ന് അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ‘ഭ്രമയുഗം’. ജനുവരി പത്തുമുതൽ ഫെബ്രുവരി 12 വരേയാണ് ‘വേർ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ പരമ്പര.
ചിത്രത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിനാണ് ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മാമൂട്ടി സ്വന്തമാക്കിയിരുന്നത്. രാഹുൽ സദാശിവം സംവിധാനം ചെയ്ത ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ‘ഭ്രമയുഗ’ത്തിൽ രാഷ്ട്രീയ, ജാതി വ്യവസ്ഥകൾ മൂലം പാണൻ സമുദായം നേരിട്ട അടിച്ചമർത്തലുകളെ ഒരു നാടോടിക്കഥപോലെഅവതരിപ്പിക്കുന്നു. മലയാളത്തിൽ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനെ കൂടാതെ മൂന്ന് അവാർഡുകൾ കൂടി ‘ഭ്രമയുഗം’ കരസ്ഥമാക്കിയിരുന്നു. സ്വഭാവ നടൻ (സിദ്ധാർഥ് ഭരതൻ), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യർ), മേക്കപ്പ് (റോണക്‌സ് സേവ്യർ) എന്നീ പുരസ്ക്‌കാരങ്ങളാണ് ചിത്രം നേടിയിരുന്നത്.
നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലെറ്റര്‍ബോക്‌സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു.