
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
മുതിർന്ന താരങ്ങളെ യടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.
എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ പ്രതികരിച്ചിരുന്നു.
അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് ബാബുരാജ് പറഞ്ഞു.
എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രാർത്ഥിക്കണമെന്നും നടൻ ദേവൻ ആവശ്യപ്പെട്ടു. അമ്മയിലേക്ക് എന്തെങ്കിലും ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അതിനു ഒരവസരം തരണമെന്നുമായിരുന്നു നടി ശ്വേതാ മേനോന്റെ പ്രതികരണം.
ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്.