
കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെക്കാനുണ്ടായ കാരണങ്ങൾ തുറന്നു പറഞ്ഞ് നിര്‍മാതാവ് സജി നന്ത്യാട്ട്. താന്‍ ചേംബര്‍ പ്രസിഡന്റാവാതിരിക്കാന്‍ ഒരു ലോബി ഗൂഢാലോചന നടത്തുന്നുവെന്നും, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറച്ചുലോബികള്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും സജി നന്ത്യാട്ട് ആരോപിച്ചു. കോട്ടയത്ത് സംഭവവുമായി ബന്ധപ്പെട്ട് മാധ്യമനകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജി നന്ത്യാട്ട് ചേംബര്‍ പ്രസിഡന്റ് ആവരുത് എന്ന ഒറ്റ ഉദ്ദേശത്തോടെ ഒരു ലോബി ഗൂഢാലോചന നടത്തുന്നു. ഇവര്‍ നാലഞ്ചുപേരുണ്ട്. എങ്ങനെയെങ്കിലും കാരണം കണ്ടെത്തി എന്ന പ്രസിഡന്റായി മത്സരിപ്പിക്കരുത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വരണാധികാരി തന്നെയാണ് ചേംബറിന്റേയും വരണാധികാരിയായി നിയമിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോള്‍ അടിയന്തരയോഗം വിളിച്ചു. പ്രൊപ്രൈറ്റര്‍ എന്നെ എഴുതേണ്ടിടത്ത് പാര്‍ട്ണര്‍ഷിപ്പ് എന്നെഴുതി എന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ തള്ളിയത്. ഭൂരിപക്ഷം ഒറ്റപ്പെട്ട പ്രൊഡ്യൂസര്‍മാരും വിതരണക്കാരും നമ്മളോടൊപ്പമാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയം നമ്മളൊക്കെയാണ്. ഓഫീസ് കെട്ടിട പുനര്‍നിര്‍മാണത്തിലെ അഴിമതി ഞാന്‍ കണ്ടുപിടിച്ചു. അഴിമതി പലപ്രാവശ്യം ചോദ്യംചെയ്തു. ലോബികള്‍ക്കിടയിലേക്ക് കടന്നുവന്ന് പ്രവര്‍ത്തിച്ചതും സത്യസന്ധമായി പെരുമാറുന്നതും ആര്‍ക്കും ഇഷ്ടമല്ല’- സജി നന്ത്യാട്ട് പറഞ്ഞു
‘നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറച്ചുലോബികള്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നു. സത്യത്തിനും നീതിക്കുമൊന്നും ഇവിടെ വിലയില്ല. പക്ഷേ, സത്യമേ ജയിക്കുകയുള്ളൂ. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍, സാന്ദ്രയേ പിന്തുണയ്ക്കുന്നതുകൊണ്ടാണോ രണ്ടുസീറ്റില്‍ മത്സരിക്കുന്നത് എന്ന് ചോദിച്ചു. സാന്ദ്ര എന്ന വ്യക്തിയെ ഒരിക്കലും പിന്തുണയ്ക്കില്ല, പക്ഷേ സാന്ദ്ര പറഞ്ഞ ചില ആശയങ്ങളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പിന്തുണയ്ക്കേണ്ടിവരും. ഞാന്‍ വലിയ വോട്ടിന് വിജയിക്കും എന്ന് കണ്ടപ്പോള്‍ വ്യാജമായ ആരോപണങ്ങളുമായി വന്ന് മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ്’, സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.