
തന്നെയും ഭാര്യയേയും കുറിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും അത് വേദന ഉണ്ടാക്കുന്നുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ ബാല. താനും കുടുംബവും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും, അതിനുള്ള ആവശ്യവും തങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ കോകിലയോടൊപ്പം ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് ബാല പ്രതികരിച്ചത്.
തന്റെ മുന്‍പങ്കാളി എലിസബത്ത് ഉദയന്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്കാണ് ബാല പ്രതികരിച്ചത്. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള എലിസബത്തിന്റെ വീഡിയോയില്‍, താന്‍ മരിച്ചാല്‍ ഉത്തരവാദിത്തം മുന്‍ ഭര്‍ത്താവിനും കുടുംബത്തിനുമാകുമെന്നും അവര്‍ ആരോപിച്ചിരുന്നു.
“അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷനാണ് വേണ്ടത്, മീഡിയ അറ്റന്‍ഷനല്ല.” എലിസബത്തിന്റെ പേര് വ്യക്തമാക്കാതെ പറയുകയായിരുന്നു അദ്ദേഹം.
എന്നെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ട്. മനസില്‍വേദനയുണ്ട്. കഴിഞ്ഞ ആഴ്ച ആശുപത്രിയിലായിരുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ്. ഇതുവരെ എനിക്ക് കിട്ടാത്ത കുടുംബം എന്റെ 41-ാം വയസ്സില്‍ കിട്ടി. കോകില എന്നെ നന്നായി നോക്കുന്നു,” – ബാല പറഞ്ഞു.
“ഞാനോ എന്റെ കുടുംബമോ ആരെയും ഉപദ്രവിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്നവരല്ല ഞങ്ങള്‍. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ കാരണം ഞാന്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായി,” – അദ്ദേഹം വ്യക്തമാക്കി.
സംഭാഷണത്തിനിടെ ഭാര്യ കോകിലയേയും ഫ്രെയിമിലേക്ക് വിളിച്ച് വരുത്തിയ ബാല, തങ്ങളേയും കുടുംബത്തെയും ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചു. “കള്ളങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഉപദ്രവിക്കരുത്. ബാല കള്ളനല്ല. ഞങ്ങളുടെ കുടുംബം മോശക്കാരല്ല. പണ്ടേ സിനിമയില്‍ വന്ന് അതിൽ നിന്നുള്ള വരുമാനത്തിലാണ് ജീവിച്ചത്. അവര്‍ക്ക് നല്ലത് സംഭവിക്കണം. അവര്‍ക്ക് ചികിത്സ വേണം,” – കോകില പറഞ്ഞു.