
സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടുകയും, ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു.
ഇപ്പോൾ റിവൈസിങ് കമ്മിറ്റിയും ചിത്രത്തിന്റെ പേര് മാറ്റണം എന്ന് തന്നെയാണ് പറയുന്നത്. നാളെ ജൂൺ 27 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. നാളെ കേസ് വീണ്ടും പരിഗണിക്കും. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി നിർമ്മാതാക്കളെ അറിയിച്ചിരിക്കുന്നത്.സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.
“ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ലെന്നും. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ?. ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പറഞ്ഞിരുന്നു.