
സിനിമയിൽ മാത്രമല്ല ലഹരിയെന്നും, സിനിമാ മേഖലയിൽ മാത്രമാണ് ലഹരിയെന്ന് ചിത്രീകരിക്കാനുള്ള ശ്രമമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. ലഹരി ഉപയോഗിച്ചാൽ മാത്രമേ ക്രിയേറ്റീവ് ആയി പ്രവർത്തിക്കാൻ സാധിക്കൂ എന്നൊരു ധാരണ എവിടെയെക്കൊയോ പടർന്നിട്ടുണ്ട്. അത് കള്ളമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ ഹൈബി ഈഡൻ എംപി നടത്തുന്ന “No Entry” കാംപെയിൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു ലഹരി പദാർത്ഥത്തിന്റെയും സ്വാധീനത്തിൽ ഒരു മഹത്കൃതിയും ഇവിടെ രചിക്കപ്പെടുകയോ, ഒരു നല്ല സിനിമ എടുക്കുകയോ ചെയ്തിട്ടില്ല. എനിക്കറിയുന്ന വലിയ എഴുത്തുകാർ, സംവിധായകർ, മദ്യപാന ശീലമുള്ളവർ പോലും എഴുതുമ്പോൾ അത് നിർത്തിവെച്ചാണ് എഴുതാറുള്ളത്. കൊച്ചുകുട്ടികളോട് ആണ് പറയാനുള്ളത്. ഇത് അഭിമാനിക്കാനുള്ളതാണെന്ന് വിചാരിക്കരുത്. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ സുഹൃത്തുക്കളിൽ നിന്ന് ചിലപ്പോൾ സമ്മർദമുണ്ടായേക്കാം. നിങ്ങൾ തെറ്റ് എന്ന് വിചാരിക്കുന്നത് ചെയ്താൽ മാത്രമേ ഒരു ഗ്രൂപ്പിൽ നിങ്ങൾക്ക് അംഗമാകാൻ സാധിക്കുക എന്ന് കഴിയുന്നുണ്ടെങ്കിൽ ജീവിതത്തിൽ അതിനേക്കാൾ വലിയ സന്തോഷമുണ്ട് എന്ന് മനസ്സിലാക്കുക. ഈ ഗ്രൂപ്പ് നിങ്ങളെ അർഹിക്കുന്നില്ല എന്ന് വിചാരിക്കുക. വലിയ ലഹരി തരുന്ന ആഗ്രഹങ്ങളുണ്ട്”, പൃഥ്വിരാജ് പറഞ്ഞു.
താൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഡയലോഗും താരം വേദിയിൽ പറഞ്ഞു. ഉമാ തോമസ് എംഎൽഎയും ചടങ്ങിൽ സന്നിഹിതയായിരുന്നു.