
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിർത്ത് പരാതിക്കാരൻ സിറാജ് വലിയതുറ. നിര്‍മാതാക്കള്‍ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്നും, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിറാജ് വാദിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹര്‍ജിക്കാര്‍ക്ക് മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണനയിലുള്ളതിനാല്‍ വെള്ളിയാഴ്ച വരെ കോടതി സാവകാശം അനുവദിച്ചിരിക്കുകയാണ്. മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് വാദം കേള്‍ക്കുന്നത്.
സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാക്കുനല്കി ഏഴുകോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്. അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയത്.