ഒടിടിയിലും രക്ഷയില്ലാതെ സൽമാൻ ഖാൻ ചിത്രം

','

' ); } ?>

കഴിഞ്ഞ ദിവസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച സൽമാൻ ഖാൻ ചിത്രം സിക്കന്ദറിനെതിരായി വ്യാപക വിമർശനം. വലിയ പ്രതീക്ഷയിൽ തീയേറ്ററിലെത്തിയ ചിത്രത്തിനും പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് ലഭിച്ചിരുന്നത്. സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്.

‘ദുരന്ത ചിത്രം, സൽമാൻ ഖാൻ ഔട്ട് ആയി’ തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാൽ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ സംഗീതത്തിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.

അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 141.15 കോടി സിനിമ നേടിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. പ്രേക്ഷകരില്ലാത്തതിനാൽ സിക്കന്ദറിന്റെ ചില ഷോകൾ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകൻ അമോദ് മെഹ്‌റ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.