
തമിഴ് നടനും ‘തമിഴക വെട്രി കഴകം’ അധ്യക്ഷനുമായ വിജയ്യെ ഇഫ്താർ വിരുന്നിലേക്ക് ക്ഷണിച്ചതിനെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ഫത്വ പുറപ്പെടുവിച്ചു. വിജയ് മദ്യപാനിയാണെന്നും മുസ്ലിം വിരോധിയാണെന്നും സംഘടനയുടെ പ്രസിഡന്റ് ഷഹാബുദ്ദീൻ റസ്വി ആരോപിച്ചു.
വിജയ് അഭിനയിച്ച സിനിമകളിൽ മുസ്ലിം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നും, ഇഫ്താർ വിരുന്നിൽ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും പങ്കെടുപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ മതവിരുദ്ധ നിലപാടുള്ളവരെ മുസ്ലിം ആഘോഷങ്ങളുമായി ബന്ധിപ്പിക്കരുതെന്നും റസ്വി വ്യക്തമാക്കി.
“വിജയ്യുടെ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യത്തിലേക്കാണ്. ‘ബീസ്റ്റ്’ സിനിമയിൽ മുഴുവൻ മുസ്ലിം സമുദായത്തെ തീവ്രവാദികളായി കാട്ടിയ വ്യക്തിയാണ് വിജയ്. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് എത്താൻ മുസ്ലിമുകളെ പ്രീതിപ്പെടുത്തുകയാണ് എന്നും റസ്വി കുറ്റപ്പെടുത്തി. വിജയ് സംഘടിപ്പിക്കുന്ന പരിപാടികളിൽ മുസ്ലിങ്ങൾ പങ്കെടുത്ത് അവരുടെ വികാരങ്ങൾ ദുരുപയോഗം ചെയ്യാനിടയാകരുതെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.