മാനനഷ്ട കേസ് ; കങ്കണയ്ക്കും സഹോദരിക്കും കോടതിയുടെ സമന്‍സ്

ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ കോടതിയുടെ സമന്‍സ്. നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസിലാണ് കങ്കണ റണൗത്തിനും സഹോദരി രംഗോലിക്കും കോടതി സമന്‍സ്. ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്. ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് താരത്തിനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളിലും രംഗോലി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്. കങ്കണയുടെ അഭിഭാഷകനെതിരേയും പരാതിയുണ്ട്. കങ്കണ വ്യാജ തെളിവ് സൃഷ്ടിച്ച് തന്നെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആദ്യത്യ പറയുന്നത്. അഭിഭാഷകനെ വിട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം ഹാജരാക്കി.

‘ആദിത്യതന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നും ഇതിനെതിരെ താന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് കങ്കണ അവകാശപ്പെടുന്നത് . പതിനാറാം വയസില്‍ ആദിത്യ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്നും കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാല്‍സംഘം ചെയ്‌തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.