രണ്ടാമൂഴത്തില്‍ നിന്ന് പിന്നോട്ടില്ല ; എം.ടിയുടെ തിരക്കഥ വേണമെന്ന് നിര്‍ബന്ധവുമില്ല- നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം പരിഗണിക്കാനിരിക്കെ ചിത്രത്തിന്റെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടി പ്രതികരണവുമായി രംഗത്ത്.

മഹാഭാരത കഥ സിനിമയാക്കുന്നതില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് ബി.ആര്‍ ഷെട്ടി വ്യക്തമാക്കി. ചിത്രത്തിന് എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടുകൂടിയാണ് ചിത്രം നിര്‍മ്മിക്കാമെന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പിന്മാറിയതെന്നാണ് എം.ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം.ടി വ്യക്തമാക്കിയിരുന്നു.സംവിധായകന്‍ ശ്രീകുമാറാണു ചിത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചത്. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിനു സമ്മതിച്ചത്. ഇക്കാര്യത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ബി.ആര്‍ ഷെട്ടി വ്യക്തമാക്കി.എന്നാല്‍ എം.ടിയുമായി ഇക്കാര്യം സംസാരിച്ചില്ലെന്നും വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ പരാതിയുടെ വിധി ഡിസംബര്‍ ഏഴിലേക്ക് മാറ്റിയിരുന്നു. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം.ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.