‘മീ ടു പരാതി’ കുത്തിപ്പൊക്കാനുള്ള വേദിയല്ല വനിതാ സെല്‍…വേണമെങ്കില്‍ ഫീല്‍ഡില്‍ നിന്ന് പിന്‍വാങ്ങാമായിരുന്നില്ലേ?: ഷംന കാസിം

മീ ടുവിനെതിരെ ആഞ്ഞടിച്ച് ഷംന കാസിം. വിവാദങ്ങള്‍ പുകഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് എ.എം.എം.എ രൂപവത്കരിച്ച വനിതാ സെലിന്റെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നത്. പന്ത്രണ്ട് നടികള്‍ പങ്കെടുത്ത യോഗത്തില്‍ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി നിഷേധിച്ച് കൊണ്ട് നടി ഷംന കാസിം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാതി കൊടുക്കാനുള്ള വേദിയല്ല വനിതാ സെല്‍ എന്ന് പറഞ്ഞത്. ഷംനയുടെ വാക്കുകള്‍… ”പതിനഞ്ച് കൊല്ലം മുന്‍പ് നടന്ന കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് പരാതി കൊടുക്കാനുള്ള വേദിയല്ല ഈ സെല്‍. ഇനി ഇത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടായാല്‍ തുറന്ന് പറയാനുള്ള ഇടമാണത്. പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടു വരുന്നത് അല്‍പത്തരമാണ്. പത്തു കൊല്ലം മുമ്പ് ഇങ്ങനെ ഒരു മോശം സംഭവം ഉണ്ടായാല്‍ ഈ പത്ത് കൊല്ലത്തിനിടയ്ക്ക് അവര്‍ക്ക് വേണമെങ്കില്‍ ഫീല്‍ഡില്‍ നിന്ന് പിന്‍വാങ്ങാമായിരുന്നില്ലേ? ഇത്തരം ചൂഷണങ്ങള്‍ ഈ പത്ത് കൊല്ലം മുന്‍പും മൂന്ന് കൊല്ലം മുന്‍പും നടന്നു എന്ന് ഇപ്പോള്‍ പറയുന്നവര്‍ ഇത്രയും കാലം എങ്ങനെ സിനിമയില്‍ സജീവമായി നിന്നു. അവര്‍ ഇതെല്ലാം സഹിച്ചും ക്ഷമിച്ചും എങ്ങനെ നിന്നു എന്നാണ് എന്റെ ചോദ്യം.” ഷംന പറഞ്ഞു.

എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരത്തിലൊരു വനിതാ സെല്‍ രൂപവത്കരിച്ചത്. പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് നേതൃനിരയിലുള്ളത്. ഷംനയെ കൂടാതെ മഞ്ജു പിള്ള, സീനത്ത്, തെസ്നി ഖാന്‍, ലക്ഷമി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരും ആദ്യയോഗത്തില്‍ പങ്കെടുത്തിരുന്നു. ശനിയാഴ്ച കൊച്ചിയില്‍ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം നടത്തുമെന്നും ഷംന മാതൃഭൂമിയോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ…

അതൊരു സൗഹൃദ യോഗം മാത്രം

”കെ.പി.എ.സി ലളിതച്ചേച്ചി, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ചെറിയൊരു സൗഹൃദ യോഗമായിരുന്നു അത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം യോഗം ചേരാതെ ഇടയ്ക്ക് ഇത്തരത്തില്‍ ഒത്തുചേരണമെന്നും പ്രശനങ്ങള്‍ പറയാന്‍ ഒരു സെല്‍ ഇപ്പോള്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും അറിയിക്കുക മാത്രമാണ് ഇപ്പോള്‍ നടന്നത്. പിന്നീട് ഞങ്ങള്‍ കളിയും ചിരിയുമായി കൂടുകയായിരുന്നു. അല്ലാതെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങളൊന്നും അവിടെ നടന്നിട്ടില്ല. വനിതാ സെല്ലുമായി ബന്ധപ്പെട്ട ഒത്തുകൂടലാണെന്ന് എന്നെ വിളിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇതിനുശേഷം പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വെച്ച് വിപുലമായ യോഗം നടത്തുമെന്നും അറിയിച്ചു.

തുറന്നു പറയാനുള്ള ഇടം

എ.എം.എം.എയ്ക്ക് അകത്ത് സ്ത്രീകള്‍ക്ക് തുറന്നുപറച്ചില്‍ നടത്താനുള്ള ഇടം മാത്രമാണ് വനിതാ സെല്‍. ഇതിന്റെ തലപ്പത്തിരിക്കുന്നവരൊക്കെ ഞങ്ങള്‍ക്ക് അമ്മയെ പോലെയാണ്. എന്തും തുറന്ന് പറയാന്‍ പറ്റുന്ന ആളാണ് കെ.പി.എസി ലളിത ചേച്ചി അതു പോലെ തന്നെയാണ് പൊന്നമ്മചേച്ചിയും കുക്കുച്ചേച്ചിയും.

അവര്‍ പിന്നെങ്ങനെ ഇത്രയും കാലം സഹിച്ചുകഴിഞ്ഞു?

എന്നാല്‍, പതിനഞ്ച് കൊല്ലം മുന്‍പ് നടന്ന കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് പരാതി കൊടുക്കാനുള്ള വേദിയല്ല ഈ സെല്‍. ഇനി ഇത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടായാല്‍ തുറന്ന് പറയാനുള്ള ഇടമാണത്. പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടു വരുന്നത് അല്‍പത്തരമാണ്. പത്തു കൊല്ലം മുമ്പ് ഇങ്ങനെ ഒരു മോശം സംഭവം ഉണ്ടായാല്‍ ഈ പത്ത് കൊല്ലത്തിനിടയ്ക്ക് അവര്‍ക്ക് വേണമെങ്കില്‍ ഫീല്‍ഡില്‍ നിന്ന് പിന്‍വാങ്ങാമായിരുന്നില്ലേ? ഇത്തരം ചൂഷണങ്ങള്‍ ഈ പത്ത് കൊല്ലം മുന്‍പും മൂന്ന് കൊല്ലം മുന്‍പും നടന്നു എന്ന് ഇപ്പോള്‍ പറയുന്നവര്‍ ഇത്രയും കാലം എങ്ങനെ സിനിമയില്‍ സജീവമായി നിന്നു. അവര്‍ ഇതെല്ലാം സഹിച്ചും ക്ഷമിച്ചും എങ്ങനെ നിന്നു എന്നാണ് എന്റെ ചോദ്യം.

എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല

ഞാന്‍ അമ്മയില്‍ അംഗമായിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. എനിക്ക് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ ശക്തമായി പ്രതികരിക്കും. എന്റെ സുരക്ഷ എന്റെ കൈയിലാണ് അല്ലാതെ അത് ഒരു സംഘടനയുടെ കൈയിലല്ല ഇരിക്കുന്നത്. പ്രതിഫലം കിട്ടാതെ വരുമ്പോള്‍, അല്ലെങ്കില്‍ വണ്ടിച്ചെക്ക് കേസ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സംഘടനയില്‍ പരാതി നല്‍കേണ്ടത്.

കൂറേ പേര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ പറ്റുന്നില്ല എന്ന കാരണത്താലാണ് ഇത്തരത്തിലുള്ള ഒരു സെല്‍ രൂപവത്കരിച്ചത്. അവര്‍ക്ക് എല്ലാം വിശ്വാസത്തോടെ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന സെല്ലായിരിക്കും ഇത്.

നടിമാര്‍ എന്നു അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റ്?

ഡബ്യുസിസിയെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. എന്നാല്‍, നടിമാര്‍ എന്ന് അഭിസംബോധന ചെയ്തത് ശരിയായില്ല എന്ന് പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല. ഞാന്‍ അറിയപ്പെടുന്നത് ഒരു നടി എന്ന നിലയിലാണ്. ആ വിഷയത്തില്‍ എനിക്ക് അവരോട് യോജിപ്പില്ല. ഇതല്ലാതെ മറ്റൊന്നും എനിക്ക് ഡബ്യുസിസിയെ കുറിച്ച് പറയാനില്ല.

എന്റെ സുരക്ഷ എന്റെ കൈയില്‍

പണ്ടത്തെ ആളുകള്‍ അനുഭവിച്ചു എന്ന് പറയുന്നത് പോലെയുള്ള അത്രയ്ക്കും മോശം അനുഭവമൊന്നും ഇപ്പോള്‍ ഉള്ള ചെറുപ്പക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. എനിക്ക് അത്തരത്തിലുള്ള മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പിന്നെ എന്റെ സുരക്ഷ എന്റെ കൈയിലാണ്. അത് ഞാന്‍ ശ്രദ്ധിക്കണം. നമ്മളോട് ഒരാള്‍ മോശമായി പെരുമാറിയാല്‍ പ്രതികരിക്കണം. അല്ലെങ്കില്‍ അത്തരത്തിലൊരു അവസരം ഉണ്ടാക്കരുത്.”