രണ്ടാമൂഴം വിവാദം; മാര്‍ച്ച് 15ന് വിധി പറയും

എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്റെ അപ്പീലില്‍ മാര്‍ച്ച് 15ന് വിധിപറയും. കോഴിക്കോട് അഡിഷണല്‍ ജില്ലാ കോടതിയാണ് കേസ് മാറ്റി വെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലും കേസില്‍ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനും എതിരെ എം.ടി നല്‍കിയ ഹര്‍ജിയിലുമാണ് വിധി പറയുക.

കേസ് മധ്യസ്ഥര്‍ക്ക് വിടേണ്ടെന്ന കോടതിയുടെ നവംബര്‍ 17ലെ ഉത്തരവ് നാലാം അഡിഷനല്‍ ജില്ല കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിലാണ് സംവിധായകന്‍ വി.എ. ശ്രീകൂമാര്‍ മേനോനെ എതിര്‍ കക്ഷിയാക്കി എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ മധ്യസ്ഥതക്ക് പ്രസക്തിയില്ലൊയിരുന്നു എം.ടിയുടെ അഭിഭാഷകന്റെ വാദം.