പ്രിയാ വാര്യര്‍ ചിത്രം ശ്രീദേവി ബംഗ്ലാവിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെ വിവാദവും. ട്രെയിലര്‍ റിലീസ് ചെയ്തതിന് ശേഷം അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രത്തിന്റെ പേരും ട്രെയിലറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസുമായി രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവര്‍ക്ക് ബോണി കപൂര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡുള്‍പ്പടെ ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവില്‍’ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

വക്കീല്‍ നോട്ടീസ് ലഭിച്ചെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ‘കഴിഞ്ഞ ദിവസമാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. ആര്‍ക്കും ശ്രീദേവി എന്ന പേരുണ്ടാകാം. ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ച ചില പ്രത്യേക സംഭവങ്ങള്‍ ഈ കഥയിലുമുണ്ട്. നിയമനടപടിയെ നേരിടാനാണ് തീരുമാനം’പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.