മലയാളത്തിന്റെ സ്വന്തം പൊന്നമ്മ

തന്റെ നിറഞ്ഞ ചിരിയും വ്യക്തിത്വവും കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ എക്കാലവും ഇടം നേടിയ താരമാണ് നടി പൊന്നമ്മ ബാബു. നൃത്തത്തിലൂടെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും രംഗപ്രവേശം നടത്തിയ പൊന്നമ്മ തന്റെ 500-ാം സിനിമയോടടുക്കുകയാണ്. സപ്പോര്‍ട്ടിങ്ങ് റോളുകള്‍ തന്നെയാണ് പൊന്നമ്മയുടെ പ്രത്യേകത. എന്നാല്‍ പുതുവര്‍ഷത്തില്‍ തന്റെ വ്യത്യസ്ഥമായ വേഷവുമായെത്തുന്ന ചിത്രങ്ങളെക്കുറിച്ച് ഏറെ ആകാംക്ഷയിലാണ് പൊന്നമ്മ. തന്റെ പുതിയ ചിത്രങ്ങളുടെയും ഇതുവരെയുള്ള സിനിമ ജീവിതത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൊന്നമ്മ സെല്ലുലോയ്ഡിനൊപ്പം ചേരുന്നു…

. പൊന്നമ്മചേച്ചിയുടെ പുതിയ സിനിമകള്‍ …?

.പുതിയ ചിത്രം ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആണ്. അടുത്തത് ഓള്‍ഡ് ഈസ് ഗോള്‍ഡ്. പിന്നെ പക്രു പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമയാണ്, ഫാന്‍സി ഡ്രസ്സ്. ഇപ്പോള്‍ ചെയ്ത് കഴിഞ്ഞ മൂവി നട്ടുച്ച നേരം എങ്ങും കൂരാക്കൂരിരുട്ട്. ഇനി ചെയ്യാന്‍ പോകുന്ന മൂവി സേതു സ്‌ക്രിപ്‌റ്റെഴുതി ബിനു ഡയറക്ട് ചെയ്യുന്ന ചോക്‌ളേറ്റ് 2 ആണ്. അദ്ദേഹം ഒരു ആഡ് ഫിലിം ഡയറക്ടറാണ്. അതില്‍ ഒരു നല്ല മുഴുനീള കഥാപാത്രമായിട്ടാണ് ചെയ്യുന്നത്. അതിലെ നായകന്‍ ഉണ്ണി മുകുന്ദനാണ്. പിന്നെ ഫാസിലിന്റെ ഒരു ചിത്രം. അങ്ങനെ കുറച്ച് സിനിമകള്‍..

. ഇപ്പോള്‍ ഷൂട്ട് ചെയ്ത കഴിഞ്ഞ ചിത്രങ്ങളില്‍ ചേച്ചിയെ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം….?

.ഞാനൊരുപാട് നാളായി ഒരു മുസ്ലീം ക്യാരക്ടര്‍ ചെയ്തിട്ട്. അത് വലിയ ഒരു ത്രൂ ഔട്ട് റോള്‍ അല്ലെങ്കില്‍ പോലും. ആ കഥാപാത്രം ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് ഒരു വേഷമാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ചിത്രത്തില്‍. ഒരു താത്തയായിട്ട്. ആ താത്ത വരുമ്പോള്‍ തന്നെ ഒരു മ്യൂസിക്കൊക്കെയുണ്ട്. ആ മ്യൂസിക്കൊക്കെ അടിപൊളിയാ..കാരണം അന്ന് ആ മ്യൂസിക്കൊക്കെ ഇട്ട് തന്നെയാണ് ആ രംഗം ഷൂട്ട് ചെയ്തത്.

. കോട്ടയത്തുനിന്നും ഇതുവരെയുള്ള സിനിമയാത്ര ?

.ബേസിക്കലി ഞാന്‍ ഒരു ഡാന്‍സറാണ്. പിന്നെയാണ് നാടകം.. തട്ട് എന്ന് പറയുന്നത് എപ്പോഴും നൃത്തവും നാടകവും തന്നെയാണ്. അതില്‍ നിന്ന്് വന്നൊരു എക്‌സ്പ്പീരിയന്‍സില്‍ നിന്നും സിനിമ ചെയ്യാന്‍ എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല.

. നാടക കാലം ഓര്‍മ്മയുണ്ടോ…?

.ഞാനൊരുപാട് സമിതികളിലൊന്നും നാടകം ചെയ്തിട്ടില്ല. എന്റെ ഹസ്‌ബെന്‍ഡിന് സമ്മതമില്ലായിരുന്നു. ‘ഏറ്റുമാനൂര്‍ സുരഭില’ എന്റെ വളരെ ചെറുപ്പത്തിലുള്ള ഒരു നാടകസമിതിയായിരുന്നു. അതിന് ശേഷം പിന്നീട് വളരെ കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ നാടകത്തിലേക്ക് വരുന്നത്. അത് ‘പൂഞ്ഞാര്‍ നവതാര’. എന്റെ അച്ഛന്റെ സമിതിയായിരുന്നു. വളരെ അടുക്കും ചിട്ടയും നിയമങ്ങളൊക്കെയുണ്ടവിടെ. അങ്ങനെയൊരു രണ്ട് വര്‍ഷം ഞാനവിടെ നാടകം ചെയ്തു. അതിന് ശേഷം പിന്നെ ഞങ്ങള്‍ തന്നെ സമിതി തുടങ്ങി. ‘അങ്കമാലി പൂജ’ എന്ന് പറഞ്ഞിട്ട്. അങ്ങനെ ഞാന്‍ നാടകം ചെയ്തിട്ടുള്ളത് മൂന്ന് വര്‍ഷമാണ്. ഫാമിലിയൊക്കെയായപ്പോഴാണ് നാടകത്തില്‍ നിന്നും പിന്നെ ബ്രെയ്ക്ക് വന്നത്. മൂന്ന് നാടകം കഴിഞ്ഞതിന് ശേഷം ഞാന്‍ സിനിമയിലേക്ക് വന്നു.

. പഴയ കാല സിനിമകളില്‍ അഭിനയിച്ച സാഹചര്യങ്ങളില്‍ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. ഇപ്പോള്‍ പെട്ടന്നാണ് താരങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു…. ?

.മമ്മൂക്ക ലാലേട്ടന്‍ എന്നിവരെ കുറിച്ചൊക്കെ പറയുമ്പോള്‍ ഞാനവരെ അത്രമാത്രം ബഹുമാനിക്കാന്‍ കാരണം അതാണ്. അവരൊക്കെ റേഡിയോ പോലും പല വീടുകളിലും ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ നിന്നും അവരുടെ കഴിവുകള്‍ തെളിയിച്ച് കയറി വന്ന ആള്‍ക്കാരാണ്. അവര്‍ ഈ നാഷണല്‍ അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡുമൊക്കെ വാങ്ങിച്ചിരിക്കുന്നത് അത്രയും കഷ്ടപ്പെട്ട് തന്നെയാണ്. ഒരു സൈഡിലൂടെ ഞാനൊക്കെ സിനിമയില്‍ വരുമ്പോഴും ഈ പറയുന്ന ചാനലുകളൊന്നുമില്ല. ദൂരദര്‍ശന്‍ മാത്രമേയുള്ളു. ഇപ്പോഴത്തെ ഒരു ജനറേഷനില്‍ പെട്ടെന്ന് സ്റ്റാറാവുകയാണ്. ഒരു ചാനലില്‍ കിട്ടി അവര്‍ അത് ഷൂട്ട്് ചെയ്ത് ടെലികാസ്റ്റ് എത്തുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ കിട്ടിയാല്‍ അത് സ്‌പ്രെഡ്ഡായി. ഇപ്പോള്‍ വരുന്നവരൊക്കെ ഭാഗ്യവാന്മാരാണെന്നേ ഞാന്‍ പറയൂ. പണ്ടൊക്കെ ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഒരു ചെന്നെയില്‍ പോയി താമസിച്ച്, അവിടെ കിടന്ന്, പൈപ്പ് വെള്ളം കുടിച്ച്, ആഹാരം പോലുമില്ലാതെ കൈയ്യില്‍ കിട്ടുന്ന ഏതെങ്കിലും ലോഡ്ജില്‍ താമസിച്ച്, അത്രയും കഷ്ടപ്പെട്ട് വരുന്നവരാണ് ഏറ്റവും കൂടുതല്‍ മലയാള സിനിമയില്‍ നില്‍ക്കുക എന്നാണ് എന്റെ അഭിപ്രായം. കാരണം എന്ത് കാര്യമാണെങ്കിലും നമ്മള്‍ കുറച്ച് കഷ്ടപ്പാടിലൂടെ വരണം. അപ്പോള്‍ നമുക്ക് ഓര്‍ത്തെടുക്കാനും ഓര്‍മ്മിക്കാനും കുറേ കാര്യങ്ങളുണ്ടാവും. സിനിമയില്‍ ഇതെന്റെ 25 ാമത്തെ വര്‍ഷമാണ്. 500 സിനിമകളോളം ചെയ്തിട്ടുണ്ട്. ഞാനൊക്കെ സിനിമയിലേക്ക് പതുക്കെ കയറി വന്ന ആളാണ്. അങ്ങനെയെത്രയോ പേര്‍. വേണുച്ചേട്ടന്‍, അമ്പിളിച്ചേട്ടന്‍ എന്നിവരൊക്കെ അങ്ങനെ വന്നവരാണ്. പഴയ പലരും ഇപ്പോള്‍ സിനിമയിലില്ല. അമ്പിളിച്ചേട്ടനില്ലാതെ നാളെ ഒരു സിനിമ ഓടുമോ എന്ന് വരെ നമ്മള്‍ ചിന്തിച്ച ഒരു സമയം ഉണ്ടായിരുന്നു. പക്ഷെ ഒന്നും സംഭവിച്ചിട്ടില്ല. സിനിമ സിനിമയുടെ വഴിക്ക്. അടുത്തയാളുകള്‍ വരുന്നു. പക്ഷെ അന്നുണ്ടായിരുന്നവരെ പകരം വെക്കാന്‍ ഇന്നാരും വന്നിട്ടില്ല.

. ചേച്ചിയിലെ നടിയെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയെന്ന് തോന്നുന്ന ഒരു സംവിധായകന്‍..?

.ജോഷി സാര്‍. എന്റെ പതിനേഴ് പടം ചെയ്തിട്ടുണ്ട്. അതങ്ങനെ വലിയ ത്രൂ ഔട്ട് വേഷങ്ങളൊന്നുമല്ല. ഞാന്‍ ഫസ്റ്റ് ചെയ്ത ത്രൂ ഔട്ട് പടം വാഴുന്നോരാണ്. ഇന്നെന്റെ കുട്ടികളോട് എന്റെ ഏറ്റവും നല്ല വേഷം ഏതെന്ന് ചോദിച്ചാല്‍ അവരും പറയും ‘വാഴുന്നോര്‍’ എന്ന്. കാരണം അതിനകത്ത് സെന്റിമെന്റലായ ഒരു സ്ത്രീ കഥാപാത്രമായുന്നു. പിന്നെ അത്ഭുത ദ്വീപ് വിനയന്‍ സാറിന്റെ. പിന്നെ വി എം വിനു സാര്‍, ഷാഫി സാര്‍. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഒക്കെ വമ്പന്‍ ഹിറ്റ് തന്ന ചിത്രമായിരുന്നു. അങ്ങനെ പറയാനാണെങ്കില്‍ ഒരു പാട് പേരുണ്ട്, ഉദയ് കൃഷ്ണ. പിന്നെ ബെന്നി പി നായരമ്പലം, സേതു. സേതുവിന്റെ ഇപ്പോള്‍ കഴിഞ്ഞ പടം ഒരു കുട്ടനാടന്‍ ബ്ലോഗിലൊക്കെ എനിക്ക് നല്ല കഥാപാത്രമായിരുന്നു. അതുപോലെ ‘സലാം കശ്മീര്‍’ അതിലൊരു നല്ല കഥാപാത്രം ചെയ്തിട്ടുണ്ട്. അപ്പോള്‍ നമുക്ക് നല്ല കഥാപാത്രങ്ങള്‍ എഴുതുന്ന ആള്‍ക്കാര്‍ ഉണ്ടാവണം.

. എ.എം.എം.എ, ഡബ്ല്യു.സി.സി എന്നീ താരസംഘടനകള്‍ സിനിമ മേഖലയിലെ പല പ്രശ്‌നങ്ങളിലും ഇടപെടാറുണ്ട്.. എന്താണ് പൊന്നമ്മചേച്ചിക്ക് ഈ കാര്യത്തിലുള്ള നിലപാട്..?

.നിങ്ങള്‍ ചോദിച്ചതുപോലെ എ.എം.എം.എ അല്ല നമ്മുടെ സംഘടന. ഞങ്ങടെ സംഘടനയുടെ പേര് അമ്മ. ഞാനൊക്കെ സിനിമയില്‍ വരുന്നതിന് മുമ്പേ മരിച്ചുപോയ കുറേ വ്യക്തികളുണ്ട്. അവരെല്ലാം കൂടി ചേര്‍ന്ന് ഇട്ടൊരു പേരാണ് അമ്മ. ആ സംഘടന ഞങ്ങള്‍ക്ക് അമ്മ പോലെ തന്നെയാണ്. അതിനെ ഇങ്ങനെ ഓരോ ആള്‍ക്കാര്‍ എ.എം.എം.എ എന്നൊക്കെ വിമര്‍ശിച്ച് കേള്‍ക്കുമ്പോള്‍ ഒരുപാട് വിഷമമുണ്ട്. ജനങ്ങള്‍ക്ക് അമ്മ വഴി എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അറിയില്ല.

. അമ്മയെപ്പോലെ സമാന്തരമായ ഒരു സംഘടനയാണ് ഡബ്ല്യു.സി.സി യും. അങ്ങനെ സമാന്തരമായ ഒരു സംഘടന ഉണ്ടാവേണ്ട സാഹചര്യം മലയാള സിനിമയില്‍ ഉണ്ടോ…?

.ഇതാദ്യം രൂപീകരിക്കപ്പെട്ടപ്പോഴും ഇന്നും അമ്മ ആ സംഘടനക്ക് എതിരല്ല. കാരണം ഞങ്ങളുടെ സംഘടനയില്‍ത്തന്നെയുള്ളവരാണ് അപ്പുറത്ത് ഇരിക്കുന്നത്. അന്ന് അവര്‍ അത് അമ്മയുടെ മീറ്റിങ്ങില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിക്കുന്നുണ്ട്. നമ്മള്‍ എല്ലാവരും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതുമാണ്. കാരണം അവര്‍ ഞങ്ങളുടെ സംഘടനയോടൊപ്പം നില്‍ക്കുകയാണ്. പിന്നീടാണ് നമ്മുടെ സംഘടനക്കെതിരെയൊക്കെ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത്. പിന്നെ എല്ലാവര്‍ക്കും സ്വന്തമായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്രം ഉള്ള നാടാണ് നമ്മുടേത്. അങ്ങനെ ചിലര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വാതന്ത്രത്തോടെ സംസാരിക്കുന്നു. അത് നല്ലതാണോ ചീത്തയാണോ എന്നുള്ളത് അവരാണ് തീരുമാനിക്കേണ്ടത്. ഞാന്‍ അമ്മയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലേഡിയായിരിക്കേ അവര്‍ പറയുന്ന പല കാര്യങ്ങളും ശരിയല്ല. അതിനകത്ത് എന്തെല്ലാം തീരുമാനിക്കുന്നുണ്ട്. സംഘടനക്ക് പുറത്തുള്ള പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ അതിനുള്ളിലുണ്ട് അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കും ഓരോ സംഘടനയുണ്ടാക്കിയാല്‍ പോരേ. അപ്പോള്‍ അതല്ലല്ലോ.. ഒരു സംഘടന എന്ന് പറയുന്നതിന് ചില നിയമവശങ്ങളുണ്ട് നിയമാവലിയുണ്ട്. നമ്മളെല്ലാവരെയും പരസ്പരം കാണുകയും സംസാരിക്കുകയും കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഒരു സംഘടനയാണിത്.

. സംഘടനയെയും താരാധിപത്യത്തെയും ഭയന്നിട്ടും പുതിയ സിനിമകള്‍ ലഭിക്കില്ലെന്ന കാരണത്താലുമാണ് മറ്റുള്ളവര്‍ അമ്മയില്‍ നിന്ന് മാറാത്തത് എന്നാണ് അവര്‍ പറയുന്നത്. എന്താണ് അതിനോടുള്ള പ്രതികരണം…?

. ഞാന്‍ ചോദിക്കട്ടെ. അമ്മ തുടങ്ങിയിട്ട് എത്ര വര്‍ഷമായ്….?. ഇവരൊക്കെ വന്നിട്ട് എത്ര വര്‍ഷമായി….?. താരാധിപത്യം എന്ന് പറയാന്‍ സത്യത്തില്‍ അവര്‍ക്ക് ആധിപത്യം തന്നെയല്ലേ?. മമ്മൂക്കയും മോഹന്‍ലാലും സത്യത്തില്‍ നമ്മുടെ അഹങ്കാരമല്ലേ.. മറ്റേതൊരു രാജ്യത്ത് ചെല്ലുമ്പോഴുമൊക്കെ അവരെക്കുറിച്ച് സംസാരിക്കുന്നത് സത്യത്തില്‍ നമുക്ക് ഒരഹങ്കാരമാണല്ലോ. അതാണ് ഞാന്‍ പറയുന്നത് കാര്യങ്ങള്‍ പോസിറ്റീവായി കാണാന്‍ പഠിക്കണമെന്ന്. അവരതിനെ നെഗറ്റീവായിട്ട് കാണുന്നു. ഞാനതിനെ പോസിറ്റീവായിട്ട് കാണുന്നു. അത്രേയുള്ളു അവരും ഞാനും തമ്മിലുള്ള വ്യത്യാസം.

. അമ്മയും പിന്നീട് വനിതാ സെല്‍ രൂപീകരിച്ചില്ലേ?. സിനിമയില്‍ രണ്ട് സ്ത്രീ സംഘടന?

.അയ്യോ നിങ്ങള്‍ തെറ്റിദ്ധരിച്ചതാണത്. രണ്ടുവിഭാഗമല്ല അത്. അമ്മയില്‍ നിന്നും മറ്റൊരു സംഘടന ഉണ്ടായി എന്ന് അവര്‍ പ്രസ്താവിക്കുന്നത് എന്തിനാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം. സ്ത്രീകളുടെ ഉന്നമനം. അല്ലെങ്കില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരിടം ആണത്. ഇന്നസെന്റ് ചേട്ടന്‍ പ്രസിഡന്റായ സമയത്താണ് ഇത് ആരംഭിക്കുന്നത്. ലാലേട്ടന്‍ പ്രസിഡന്റായപ്പോഴേക്കും അത് ഒന്നുകൂടി രൂക്ഷമായി. ഒരു ജനറല്‍ ബോഡി മീറ്റിങ്ങിനൊന്നും ഒരു സ്ത്രീ എല്ലാ കാര്യവും പറയില്ല. അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും വന്ന് പറയാനും കേള്‍ക്കാനുമായിട്ടാണ് ഒരു രണ്ട് മൂന്ന് ആള്‍ക്കാരെ നിയോഗിച്ചത്. അത് ഞങ്ങളല്ല തീരുമാനിക്കുന്നതും. ഞങ്ങളത് കേട്ടിട്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ അറിയിക്കും. അവരാണ് അത് തീരുമാനിക്കുന്നത്. അതും അമ്മയെടുത്ത വളരെ നല്ല ഒരു തീരുമാനമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. എറണാകുളത്തുള്ള എല്ലാവരും ഒരുമിച്ചൊന്ന് കൂടാം എന്ന് വിചാരിച്ച് ഒത്തുകൂടിയ ദിവസമാണ് ന്യൂസ് വരുന്നത്. അന്ന് മീറ്റിങ്ങ് കഴിഞ്ഞതിന് ശേഷമാണ് ന്യൂസ് വരുന്നതും. പക്ഷെ അതിനകത്ത് ഞങ്ങള്‍ അന്ന് സംസാരിച്ചത് വളരെ സൗഹൃദപരമായ കാര്യങ്ങളും മറ്റുമൊക്കെയാണ്. അമ്മ ഇതിലൊരു പ്രതിനിധി എന്നുള്ള രീതിയിലാണ് അന്ന് മീറ്റിങ്ങൊക്കെ ഉണ്ടായത്. അല്ലാതെ പ്രേക്ഷകര്‍ തെറ്റിധരിക്കുന്ന പോലെയുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളൊക്കെ അത് മനസ്സിലാക്കാണ് ഞാന്‍ ഒന്ന് കൂടി ക്ലിയര്‍ ചെയ്ത് പറയുന്നത്. അമ്മയുടെ പ്രതിനിധി എന്ന രീതിയിലാണ് ഞാനും കുക്കു പരമേശ്വരനും ലളിതച്ചേച്ചിയും ചേര്‍ന്ന ഒരു സെല്‍ രൂപീകരിക്കുകയും സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് എക്‌സിക്യൂട്ടിവ് മെമ്പേഴ്‌സിനെ അറിയിക്കുകയും ചെയ്യുന്നത്.

. അപ്പോള്‍ സ്ത്രീകള്‍ക്കായി ഒരു വേദി ഒരുക്കാന്‍ ഡബ്ല്യു.സി.സി യെക്കൊണ്ട് സത്യത്തില്‍ സാധിച്ചില്ലെ…?

.അതിന്റെയല്ല.. ഞാന്‍ പറയുന്നത് ലേഡീസിന്റെ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അതിനു ശേഷവും അല്ലാതെയും നമ്മളിവിടെ കണ്ടു. അതിലൊന്നും അവരൊന്നും ചെയ്ത് കണ്ടില്ല. അതില്‍ നിന്ന് കാണാത്തതു കൊണ്ടായിരിക്കണമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ അവര്‍ നിയമിച്ചത്. അതില്‍ അവരൊന്നും ഒരു നല്ല കാര്യമായിട്ട് അമ്മക്ക് തോന്നിയിട്ടില്ല. എനിക്കൊന്നും തോന്നിയിട്ടില്ല. അവരെന്ത് നല്ല കാര്യമാണ് ചെയ്തത്?. അവര്‍ ഒരേയൊരാള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളൂ. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണ് നീരുമൊക്കെയായിട്ട് മീഡിയ വഴിയും അല്ലാതെയുമൊക്കെയായിട്ട് നിങ്ങള്‍ കാണുന്നില്ലേ. അതിനൊന്നും ഒരു പരിഹാരം ആരും എടുത്ത് കണ്ടില്ലല്ലോ.. എന്നിട്ടും അമ്മയെ ഉള്ളൂ ഇവിടെ സഹായിക്കാന്‍. അമ്മ അമ്മയുടെ അംഗങ്ങളെ സംരക്ഷിക്കും. എല്ലാ മാസവും വയ്യാത്തവര്‍ക്കായി അമ്മ 5000 രൂപ വീതം പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. ഇന്നൊരാളെക്കൊണ്ട് ഒരാള്‍ക്ക് ഒരു അമ്പത് രൂപ അങ്ങനെ കൊടുക്കാന്‍ സാധിക്കുമോ?. പ്രളയ കാലത്ത് 10ലക്ഷം രൂപ ആദ്യവും പിന്നീട് 40 ലക്ഷവും അമ്മ അടിയന്തര സഹായം നല്‍കി. പിന്നീട് 5 കോടി രൂപ എല്ലാവരും ചേര്‍ന്ന് ദുരിതാശ്വസ നിധിയിലേക്ക് സമര്‍പ്പിച്ചു. ആ ഫണ്ട് ഞങ്ങളെല്ലാവരും ഒത്ത് ചേര്‍ന്ന് സ്‌റ്റേജ് ഷോ ചെയ്ത് ഒരു പൈസപോലും മേടിക്കാതെയാണ് ഉണ്ടാക്കുന്നത്. തിരക്കുള്ള നടന്മാര്‍ വരെ ആ സമയം മാറ്റി വെക്കുന്നുണ്ട്. അമ്മയുടെ ഈ ഫണ്ട് ഉപയോഗിച്ച് എത്രയോപേര്‍ക്ക് അമ്മ വീടുവെച്ചുകൊടുക്കുന്നുണ്ട്. എത്രയോ പേരെ സഹായിക്കുന്നു. പിന്നെ അംഗങ്ങളുടെ ആരെങ്കിലും മരിച്ചുപോവുകയാണെങ്കില്‍ അവര്‍ക്കും അമ്മ ധനസഹായങ്ങള്‍ ചെയ്ത് കൊടുക്കാറുണ്ട്. പിന്നെ പത്രത്തിലൊ മീഡിയയിലോ കൊടുത്ത് അത് ബോധിപ്പിക്കേണ്ട കാര്യം അവര്‍ക്കില്ല. കാരണം അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ അവര്‍ക്ക് വിശ്വാസം ഉണ്ട്. ഞാനെന്തെങ്കിലും ഒരു നല്ല കാര്യം ചെയ്താല്‍ അത് പബ്ലിക്കിനെ അറിയിക്കാന്‍ എനിക്ക് ഇഷ്ടമല്ല.

. ഒരേ സമയം സോഷ്യല്‍ മീഡിയയുടെ മധുരവും കയ്പ്പും ചേച്ചിയുടെ നല്ല മനസ്സ് കൊണ്ട് അറിയേണ്ടി വന്നിട്ടുണ്ട്. കിഡ്‌നി നല്‍കാമെന്ന് പറഞ്ഞ സംഭവത്തെക്കുറിച്ച് പറയാനുള്ളത്…?

.(പുഞ്ചിരിച്ചുകൊണ്ട്) ഞാനതിനെപ്പറ്റി കൂടുതല്‍ വിശദീകരിക്കുന്നില്ല. കാരണം ഞാനെന്താണ് ചെയ്യാനുദ്ദേശിച്ചതെന്ന് ഒരാളെ ഞാന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ മുകളിലുള്ള ഒരാളെ. പിന്നെ എന്റെ ഫാമിലി. മറ്റുള്ള ആള്‍ക്കാര്‍ അതിനെപ്പറ്റിയെന്ത് പറയുന്നുവെന്ന് വിമര്‍ശിക്കുന്നുവെന്ന് ഞാനെന്തിനാണ് അന്വേഷിക്കുന്നത്. എഴുതാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പറയാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളും നന്മകളും ലോകത്തെ അറിയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതെന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. നമ്മള്‍ ഒരു നന്മ ചെയ്താല്‍ അതൊരുപാട് സ്വീകരിക്കപ്പെടും എന്ന് മനസ്സിലാക്കിയ ഒരാളാണ് ഞാന്‍. ഞാനൊരു നന്മ ചെയ്യാന്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ രണ്ട് കൈയ്യും നീട്ടി. രണ്ട് കൈയ്യെന്നല്ല.. വേണമെങ്കില്‍ നാല് കൈ എന്നൊക്കെ പറയാം. അത് കണ്ടപ്പോള്‍ ഞാന്‍ തന്നെ തരിച്ചിരുന്ന് പോയി. തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളെക്കുറിച്ച് എനിക്ക് പറായാനുള്ളത് ഇങ്ങനെയൊരു ന്യൂസ് വന്നിട്ടുണ്ട് അത് സത്യമാണോ എന്ന്. അത് ചോദിച്ചതിന് ശേഷം എഴുതിയാല്‍ നിങ്ങളെഴുതിയാല്‍ അത് വളരെ ഉപകാരമായിരിക്കും. ഇനിയുള്ള സമൂഹത്തിലെ നന്മകള്‍ നിങ്ങള്‍ വേണം കൊണ്ട് വരാന്‍സോഷ്യല്‍ മീഡിയ ഇതല്ല ഇതിനപ്പുറം എത്തും. കുറേ പേര്‍ അതിന് വിത്തിട്ടുണ്ട്. നിങ്ങള്‍ വേണം അത് കൊയ്‌തെടുത്ത് കൊണ്ടുവരാന്‍. ഇപ്പോഴത്തെ ന്യൂജെന്‍ പിള്ളേരോട് എനിക്ക് ഭയങ്കര ബഹുമാനവും സ്‌നേഹവുമൊക്കെയാണ്. സോഷ്യല്‍ മീഡിയയെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്.

. ലൈഫിലെയും സിനിമയിലെയും ഫാമിലി സപ്പോര്‍ട്ട്…?

.എന്റെ ഒരു ബലം എന്റെ ഫാമിലി സപ്പോര്‍ട്ട് തന്നെയാണ്. എന്റെ ഒരഹങ്കാരം അതാണല്ലോ… (ചിരിക്കുന്നു) എന്റെ മക്കളാണ് എന്റെയെല്ലാം. അവരാണ് എന്നെ എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണാന്‍ പ്രേരിപ്പിക്കുന്നത്. എനിക്ക് മൂന്ന് മക്കളാണ്. മൂന്ന് പേരും വെളിയിലാണ്. എന്റെ മൂത്ത മകന്റെ പേര് മാത്യൂ. ഇളയ മോള്‍ പിങ്കി റോബിന്‍. റോബിന്‍ ഹസ്‌ബെന്‍ഡാണ്. പിന്നെ ഒരു മൂത്ത മകള്‍ കൂടിയുണ്ട്. പിന്നെ ഇവരുടെയൊക്കെ സ്ഥാനത്ത് തന്നെ നിന്ന് എന്നെ നോക്കുന്ന രണ്ട് സ്റ്റാഫുണ്ട്. ഒരാള് ഷാഫി. ഒരാള്‍ ആനന്ദി. പിന്നെ എന്റെ മൂന്ന് കൊച്ചുമക്കളുണ്ട്. അമാന്‍ഡ, അനിഷ, ജേക്കബ്. മൂത്ത മകളുടെ കുട്ടികളാണ്. അതെന്റെ ചങ്കാണ്.