തിയേറ്ററുകളറില്‍ ചിരിയുടെ യാത്രയാരംഭിച്ച് മൂന്ന് ഷാജിമാര്‍..

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മേരാ നാം ഷാജിയുടെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. കൊച്ചിയിലേയും തിരുവനന്തപുരത്തേയും കോഴിക്കോട്ടെയും ഷാജിമാരുടെ കഥയാണ് സിനിമ. വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഇവര്‍ മൂന്ന് പേരും കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നതാണ് സിനിമയുടെ ഇതിവൃത്തം. കൊച്ചിയിലെ ഷാജിയുടെ പ്രണയത്തിന് നിമിത്തമാകുന്ന രണ്ട് ഷാജിമാരിലൂടെ കോമഡി ട്രാക്കാണ് ഇത്തവണയും നാദിര്‍ഷ തെരഞ്ഞെടുത്തത്. ആസിഫലിയും, ബിജുമേനോനും, ബൈജുവും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. ബിജു മേനോന്റെ കോഴിക്കോടന്‍ ഭാഷയും അതേപോലെ തന്നെ നന്നായനുഭവപ്പെട്ടു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് കോമഡി കൈകാര്യം ചെയ്തതില്‍ കോര്‍ ചെയ്തതെന്ന് പറയാം. മുന്‍പ് കേട്ട തമാശകളാണെങ്കിലും അവതരണമികവ് കൊണ്ട് തിയേറ്ററില്‍ ചിരിയുണര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയേക്കാള്‍ രണ്ടാം പകുതിയാണ് സിനിമ ചടുലമാകുന്നത്.

അമിത പ്രതീക്ഷയോ നാദിര്‍ഷയുടെ പഴയ ചിത്രങ്ങളുമായുള്ള താരതമ്യം മാറ്റി വെച്ചാല്‍ രണ്ടര മണിക്കൂര്‍ കണ്ടിരിക്കാനാകുന്ന ചിത്രമാണ് മേരാ നാം ഷാജി. ചിത്രത്തിലെ അശ്ലീല പദങ്ങളും ദ്വയാര്‍ത്ത പ്രേയോഗങ്ങളും ഒഴിവാക്കാമായിരുന്നു. എമില്‍ മുഹമ്മദിന്റെ സംഗീതവും പശ്ചാതല സംഗീതവും നന്നായിട്ടുണ്ട്. തിരക്കഥയേക്കാള്‍ ചിത്രത്തിന് ജീവന്‍ നല്‍കിയത് വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണമാണ്. സിനിമ ഷാദജിമാരിലൂടെ ഇനിയും തുടരുമോ എന്ന സസ്‌പെന്‍സ് നിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്.