അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസി കുടുങ്ങിയേനെ..തുറന്നടിച്ച് ഷീല

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു കാംപെയ്ന്‍ പണ്ട് കാലത്തും ഉണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസി അതില്‍ കുടുങ്ങുമായിരുന്നെന്ന് നടി ഷീല. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമുകാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.

‘ അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന് ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ ‘ എന്നും ഷീല പറഞ്ഞു.

മുന്‍പ് നടി കെപിഎസി ലളിതയും അടൂര്‍ ഭാസിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഭാസി ചേട്ടന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നാണ് കെപിഎസി ലളിത വെളിപ്പെടുത്തിയത്. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ‘അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ’ എന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചുവെന്നും ലളിത പറഞ്ഞിരുന്നു.