രവി പൂജാര വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്ന് രണ്ടാം മൊഴിയെടുപ്പില്‍ നടി ലീന മരിയ പോള്‍

അഥോലോക നായകന്‍ രവി പൂജാര തന്നെ വീണ്ടും ഭീഷണിപ്പെടുത്തുന്നതായി നടി ലീന മരിയ പോള്‍. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊച്ചിയില്‍ വെടിവയ്പുണ്ടായ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ലീന ഇത് രണ്ടാം തവണയാണ് പൊലീസിന് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നത്. അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം ലീനയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

വെടിവയ്പിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരയ്ക്ക് പങ്കുണ്ടെന്ന് ലീന തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു.
25 കൊടിരൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തെ ലീനയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സംഘവുമായി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തില്‍ നേരത്തെ മൊഴിയെടുത്തപ്പോഴും കൃത്യമായ വിശദീകരണം ഉണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും വിളിപ്പിച്ചത്. തൃക്കാക്കര അസി. കമ്മീഷണര്‍ പി.പി. ഷംസിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് തന്നെ ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലീന എത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മൊഴി നല്‍കാനെത്തിയത്.