” ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ ” വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് ആശംസകളുമായി ജയസൂര്യ…

തങ്ങളുടെ വിവാഹവാര്‍ഷികം പതിനഞ്ചാം വാര്‍ഷികം പിന്നിടുമ്പോള്‍ ഭാര്യക്ക് ഒരു കിടിലന്‍ ആശംസയുമായാണ് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ കല്ല്യാണം കഴിക്കുന്ന പെണ്‍കുട്ടി പെടും എന്ന് പറഞ്ഞ തന്റെ ഭാര്യ സരിത തന്നെയാണ് ഇപ്പോള്‍ തന്റെ കെണിയില്‍ പെട്ടിരിക്കുന്നത് എന്നാണ് ജയസൂര്യ പറയുന്നത്. തങ്ങളുടെ ബന്ധം വളര്‍ന്നതിനൊപ്പം തന്നെയും കൂടെ വളര്‍ത്തിയതിന് ജയസൂര്യ സരിതയോട് നന്ദി പറയുകയും ഇനിയുള്ള ജന്മാന്തരങ്ങളിലും തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കട്ടെയെന്നും ജയസൂര്യ തന്റെ ഫെയ്‌സബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മാല്‍ഡീവ്‌സിലെ ഷെറാട്ടോണ്‍ എന്ന ലക്ഷ്വറി ഹോട്ടലില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ വേളയിലാണ് താരം തന്റെ പ്രിയതമയെക്കുറിച്ചുള്ള ഈ പോസ്റ്റ് പങ്കുവെക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് കുട്ടികളും ഉണ്ട്.

ജയസൂര്യ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം..

”രണ്ട് എന്ന ഒന്ന്….
നമ്മുടെ കല്ല്യാണത്തിനും മുൻപ്, നമ്മുടെ പ്രണയത്തിനും മുൻപ് നീ എന്നോട് പറഞ്ഞ ഡയലോഗുണ്ട്. “നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ… ” എന്ന്. 
ആ പറഞ്ഞ നീ പെട്ടിട്ട് ഇന്നേക്ക് 15 വർഷം.
ആ ഇടപെടലില് നമുക്കിപ്പോ രണ്ട് മക്കളും.
എനിക്ക് തോന്നീട്ടുള്ളത് കല്ല്യാണ സമയത്ത് നമ്മൾ ചിലപ്പോൾ മാനസികമായി ഒരേ തലത്തിൽ ആയിരിക്കും എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു വ്യക്തി മാനസികമായി വളരും മറ്റേയാൾ അവിടെ തന്നെ നിൽക്കും, അപ്പോഴാണ് എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നത്. 
എന്തായാലും നീ വളർന്നതോടൊപ്പം എന്നെയും ഒപ്പം വളർത്തിയതിന് നിനക്ക് നന്ദി.
പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാൻ നിനക്ക് തന്ന ഒരു വാക്കുണ്ട് “നിന്റെ മുഖത്തെ ആ ചിരി ഞാൻ ഒരിക്കലും മായ്ക്കില്ല എന്ന് ” ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ…
ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂർണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും. ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. നീ ഇന്നും ഭാര്യ മാത്രമാകാതെ എന്റെ ഫ്രണ്ടായും പ്രണയിനിയായും, എന്നിൽ ചേർന്ന് നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഒരു ആത്മാവിന് രണ്ട് ശരീരങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന്. ഇനിയുള്ള ജന്മ ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ… എന്ന പ്രാർത്ഥനയോടെ ….
നിന്റെ….. ഞാൻ

NB : ഇനിയും ഭാര്യമാരേ കുറിച്ച് ഇതുപോലെ എന്ത് നുണയും പറയാൻ ഞങ്ങൾ ഭർത്താക്കൻമാർ ഒരിക്കലും ഒരു മടിയും കാണിക്കാറില്ല…..
ശരിയല്ലേ… MR. പെരേരാ …”