IFFK 2018 : സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മജീദ് മജീദിക്ക്

23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ മജീദ് മജീദിക്ക്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരംസമ്മാനിക്കും. ഐ.എഫ്.എഫ്.കെയുടെ ജൂറി ചെയര്‍മാനും മജീദിയാണ്. 25 വര്‍ഷം നീളുന്ന ചലച്ചിത്ര ജീവിതത്തില്‍ പല ശ്രദ്ധേയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (1997), ദി കളര്‍ ഓഫ് പാരഡൈസ് (1999), ദി സോങ് ഓഫ് സ്പാരോസ് (2008) തുടങ്ങിയവ ഇതില്‍ എടുത്തു പറയേണ്ടവയാണ്.

മേളയുടെ ആദ്യ ദിവസം ടര്‍ക്കിഷ് സിനിമയായ ദ അനൗണ്‍സ്‌മെന്റ് അടക്കം 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഏഴിന് രാവിലെ ഒന്‍പതിന് റഷ്യന്‍ സംവിധായകന്‍ ഇവാന്‍ ദ്വോര്‍ദോവ്‌സ്‌കിയുടെ ‘ജംപ് മാനും’ യിങ് ലിയാങിന്റെ എ ഫാമിലി ടൂറും പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് വര്‍ക്കിംഗ് വുമണ്‍, മിഡ്‌നൈറ്റ് റണ്ണര്‍, ഗേള്‍സ് ഓള്‍വെയ്‌സ് ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. ഹോപ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മെല്‍ ഗിപ്‌സണ്‍ സംവിധാനം ചെയ്ത അപ്പോകാലിപ്‌റ്റോയുടെയും ഇംഗ്മര്‍ ബര്‍ഗ്മാന്റെ ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സിന്റെയും ഏക പ്രദര്‍ശനവും വെള്ളിയാഴ്ചയാണ്.