രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യാതിഥികള്‍ നന്ദിതാ ദാസും ബുദ്ദദേവ് ദാസ്ഗുപ്തയും

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യാതിഥികളായെത്തുന്നത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബംഗാളി സംവിധായകന്‍ ബുദ്ദദേവ് ദാസ്ഗുപ്തയും, നടിയും സംവിധായകയുമായ നന്ദിതാ ദാസുമാണ്. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇരുവരുടേയും സിനിമകളും പ്രദര്‍ശിപ്പിക്കപ്പെടും.

ബുദ്ധദേവ് ദാസ്ഗുപ്തയുടെ ‘ദി ഫ്‌ലൈറ്റ്’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബുദ്ധദേവ് ദാസ് ഗുപ്ത തന്നെയാണ്. ചന്ദന്‍ റോയ് സന്യാല്‍, പര്‍ണോ മിത്ര, സുദീപ്‌തോ ചാറ്റര്‍ജി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബുദ്ധദേവ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങള്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച ബെര്‍ലിന്‍ ബെയര്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

നടിയും സംവിധായികയുമായ നന്ദിതാ ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മന്റോ’ എന്ന ചിത്രമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണേഷ്യയിലെ വിഖ്യാത എഴുത്തുകാരില്‍ ഒരാളായിരുന്ന സാദത്ത് ഹസന്‍ മെന്റോയുടെ ജീവിതത്തെക്കുറിച്ചാണ് നന്ദിത ഈ സിനിമയിലൂടെ പറയുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നവാസുദീന്‍ സിദ്ദിഖിയാണ്. ‘ഫയര്‍’ എന്ന ദീപാ മേഹ്ത ചിത്രത്തിലൂടെയാണ് നന്ദിത അഭിനയ രംഗത്തേക്ക് എത്തിയത്.