പ്രതീക്ഷ തെറ്റിക്കാതെ വട ചെന്നൈ… റിവ്യൂ

മാസ്റ്റര്‍ ഡയറക്ടര്‍ വെട്രിമാരന്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം വട ചെന്നൈ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എണ്‍പതു കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വടക്കന്‍ ചെന്നൈയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

ധനുഷിന് ദേശീയ പുരസ്‌ക്കാരം നേടികൊടുത്ത ആടുകളം എന്ന ചിത്രത്തിന് ശേഷം ഇരുവരും വട ചെന്നൈയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. 10 വര്‍ഷത്തിന് മുകളിലായി വെട്രിമാരന്റെ മനസ്സില്‍ ഉള്ള ഡ്രീം പ്രോജക്ടാണ് ചിത്രം.

സിനിമയുടെ തുടക്കം മുതല്‍ തന്നെ ഒരു ഡാര്‍ക്ക് മൂഡ് ഗ്യാങ്സ്റ്റര്‍ ഫിലിമിന് വേണ്ട എല്ലാ തരത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു വെട്രിമാരന്‍. പക്കാ ലോക്കല്‍ മദ്രാസ് ഫിലിം എന്താണോ അത് തന്നെയാണ് വട ചെന്നൈ. വികസനത്തിന്റെയും പുതുസംസ്‌ക്കാരത്തിന്റെയും ഓരങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു പ്രദേശത്തിന്റെ ജീവിതശൈലികളെ മനോഹരമായാണ് വെട്രിമാരന്‍ തന്റെ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ക്രിമിനലുകള്‍ അരങ്ങ് വാഴുന്ന നഗരത്തിന്റെ ഇരുട്ടറകളിലേക്കാണ് വെട്രിമാരന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

അഭിനയിച്ചവര്‍ എല്ലാം തന്റെ റോളുകള്‍ ഗംഭീരമാക്കി എന്നു തന്നെ പറയാം. ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു ക്യാരം പ്ലെയറായാണ് ധനുഷ് എത്തുന്നത്. അന്‍പ് എന്ന കഥാപാത്രം ധനുഷ് മികവുറ്റതാക്കി. ചിത്രത്തില്‍ എടുത്തുപറയേണ്ട അഭിനയമായിരുന്നു ആന്‍ഡ്രിയയുടേത്. സമുദ്രക്കനി, കിഷോര്‍, അമീര്‍, ഡാനിയല്‍ ബാലാജി, ഐശ്വര്യ എന്നിവരും തങ്ങളുടെ കഥാപാത്രം വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.

വെട്രിമാരന്‍ തന്റെ ഡ്രീം പ്രോജക്ടിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഒരു വാക്കും പറയാതെ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കും വേണമെങ്കില്‍ ഞാന്‍ എഴുതി തരാം എന്ന് പറഞ്ഞത് ധനുഷ് എന്ന നടന് വെട്രിമാരന്‍ എന്ന സംവിധായകനിലുള്ള വിശ്വാസത്തിന്റെ അളവ് എത്രത്തോളം എന്ന് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. അതിന്റെ ഫലം തീയേറ്ററില്‍ ഉയര്‍ന്ന ഓരോ കൈയ്യടികളിലും
കാണാന്‍ സാധിച്ചു.അമിത പ്രതീക്ഷയോടെ ചെന്നിട്ടും പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്‍കുവാന്‍ സിനിമക്ക് സാധിച്ചു.