‘അവളുടെ സമ്മതത്തിനായി ഞാന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷം’; മനസ്സ് തുറന്ന് രണ്‍വീര്‍ സിങ്

നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിക്കാന്‍ മൂന്ന് വര്‍ഷം മുമ്പെ ഒരുക്കമായിരുന്നു, ദീപിക  തയ്യാറാകുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്ന് രണ്‍വീര്‍ സിങ്. വിവാഹശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ് തുറന്നത്.


‘എനിക്കറിയാമായിരുന്നു അവളെയാണ് ഞാന്‍ വിവാഹം കഴിക്കുകയെന്ന്. ദീപികയായിരിക്കണം എന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവാഹത്തെക്കുറിച്ച് വളരെ ഗൗരവമായാണ് ചിന്തിച്ചിരുന്നത്. ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അവളോട് പറഞ്ഞു, നീ സമ്മതമെന്നു പറയുന്ന നിമിഷം നമ്മള്‍ വിവാഹിതരാക്കുമെന്ന്’ രണ്‍വീര്‍ പറയുന്നു.

‘മൂന്ന് വര്‍ഷമായി വിവാഹത്തെക്കുറിച്ചുള്ള സ്വപ്നം മാത്രമായിരുന്നു എന്റെ മനസില്‍. ദീപികയുടെ സ്വപ്നമായിരുന്നു ലേക്ക് കോമോയിലെ സ്വപ്ന തുല്യമായ വിവാഹം. അവള്‍ക്കിഷ്ടമുള്ളതുപോലെ അവള്‍ ആഗ്രഹിച്ചതുപോലെയൊരു വിവാഹം ക്രമീകരിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. എല്ലാ അര്‍ഥത്തിലും അത്തരമൊരു വിവാഹത്തിന് ദീപിക അര്‍ഹയാണ്. ദീപകയുടെ സന്തോഷമാണ് എന്റെയും സന്തോഷമെന്നും’ രണ്‍വീര്‍ പറയുന്നു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീലയുടെ ചിത്രീകരണ സമയത്താണ് ദീപികയും രണ്‍വീറും തമ്മില്‍ പ്രണയത്തിലാകുന്നത്. നവംബര്‍ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഇന്ന് സിനിമയിലുള്ള സുഹൃത്തുകള്‍ക്ക് മാത്രമായി വിവാഹ വിരുന്നൊരുക്കിയിട്ടുണ്ട് ഇരുവരും.