സഹോദരി വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് അറിയാന്‍ സാധിച്ചില്ല ; നിറകണ്ണുകളോടെ ആലിയ

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും തന്റെ സഹോദരി വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് അറിയാന്‍ സാധിച്ചില്ലെന്ന് ബോളിവുഡ് താരം ആലിയാ ഭട്ട്. ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ടിന്റെ ആദ്യ പുസ്തകം പുറത്തു വന്ന വേളയില്‍ കൂടപ്പിറപ്പിനായെഴുതിയ കത്ത് വീഡിയോയിലൂടെ അവതരിപ്പിച്ചാണ് ആലിയ തന്റെ വിഷമം തുറന്നു പറഞ്ഞത്.

ലോക മാനസികാരോഗ്യദിനത്തിലാണ് ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട് തന്റെ ആദ്യ നോവലായ ‘നെവര്‍ ബീന്‍ അണ്‍(ഹാപ്പിയര്‍)’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. താന്‍ വിഷാദരോഗത്തിന് അടിമായിരുന്നുവെന്നും എത്രത്തോളം പ്രയാസം ഉള്ളിലൊതുക്കിയായിരുന്നു ജീവിച്ചിരുന്നതെന്നും പുസ്തകത്തില്‍ ഷഹീന്‍ പറയുന്നു.

ഈ പുസ്തകം വായിച്ചപ്പോളാണ് ഷഹീന്‍ കടന്നുപോയ മാനസിക സംഘര്‍ഷത്തിന്റെ തീവ്രത മനസിലായതെന്നും, തങ്ങള്‍ ഷഹീനെ സ്‌നേഹിച്ചിരുന്നെങ്കിലും അവളെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ആലിയ ക്ഷമാപണം നടത്തി. ‘ഡിയര്‍ ഷഹീന്‍’ എന്ന പേരിലാണ് ആലിയ ഈ വീഡിയോ പുറത്തുവിട്ടത്. ഷാഹീന്‍ ഇത്രയേറെ കഠിന വേദനയിലൂടെ കടന്നു പോയിട്ടും തനിക്കോ വീട്ടുകാര്‍ക്കോ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ ആലിയ, സഹോദരിയോട് മാപ്പ് ചോദിച്ചു. നിറകണ്ണുകളോടെയാണ് ആലിയ വീഡിയോ അവസാനിപ്പിക്കുന്നത്.